പത്തനംതിട്ട : അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന് പോലീസ്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയായി. കസ്റ്റഡിയിലുള്ള യുവാവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും. ആൺ സുഹൃത്ത് അരുൺ ശ്രീക്കുട്ടനെതിരെ മരിച്ച ഷെഹനയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. യുവതിയുമായി കയ്യാങ്കളിയിൽ ഏർപ്പെട്ടതിന്റെ തെളിവുകൾ ഇതിനകം തന്നെ ലഭിച്ചിരുന്നു. ഇരുവരുടെയും വസ്ത്രങ്ങളിൽ രക്തക്കറയുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. വീട്ടിൽ നിന്ന് ഷെഹനയും അരുണും തമ്മിലുള്ള ബഹളം കേട്ടതിനെതുടർന്ന് അയൽവാസികൾ നഗരസഭാ കൗൺസിലറർ നെസ്മലിനെ അറിയിക്കുകയായിരുന്നു.
ഇന്നലെ രാത്രിയാണ് 31 കാരി ഷെഹനയെ വീട്ടിലെ സ്റ്റെയർകെയ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നാണ് ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹന ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.






























