കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണം കഴിയുന്നത്ര വേഗത്തിൽ പുനഃസ്ഥാപിക്കണം. പമ്പുകൾക്ക് കേടുപാടുകൾ സംഭവിച്ച സ്ഥലങ്ങളിൽ അറ്റകുറ്റപ്പണി പൂർത്തീകരിച്ച് കുടിവെള്ള വിതരണം സുഗമമാക്കണം. ജില്ലയിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ കാര്യക്ഷമമായാണ് മുന്നോട്ടുനീങ്ങുന്നതെന്ന് വിലയിരുത്തിയ സ്പീക്കർ ജനങ്ങളുടെ പരാതികളുണ്ടാകുന്‌പോൾ കഴിവതും വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ക്യാമ്പുകളിൽ കുടിവെള്ളം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുടിവെള്ളം മുടങ്ങുന്നതായി വിവരം ലഭിച്ചാൽ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിക്കണം. ക്യാമ്പുകളിൽ നൽകുന്ന ഭക്ഷണം മികച്ചതാണെന്ന് ഉറപ്പുവരുത്തണം. വെള്ളം ഇറങ്ങിയാലുടൻ റോഡുകളുടെ നാശനഷ്ടങ്ങൾ സംബന്ധിച്ച വിലയിരുത്തൽ പൂർത്തിയാക്കണം. ഭക്ഷ്യക്ഷാമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. റേഷൻ വിതരണം സുഗമാക്കാനും ആവശ്യത്തിന് കരുതൽ ഉണ്ടെന്ന് ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കണം.
വെള്ളപ്പൊക്കത്തിൻറെ മറവിൽ സാമൂഹ്യ വിരുദ്ധരും മോഷ്ടാക്കളും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനെതിരെ ജാഗ്രതയുണ്ടാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയം, ചങ്ങനാശേരി, മീനച്ചിൽ, വൈക്കം, കാഞ്ഞിരപ്പള്ളി തഹസീൽദാർമാർ താലൂക്കുകളിലെ നിലവിലെ സ്ഥിതിയും ക്യാമ്പുകളുടെ പ്രവർത്തനവും വിശദീകരിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ വകുപ്പ് മേധാവികൾ അറിയിച്ചു.
ജില്ലയിൽ ചൊവ്വാഴ്ച റെഡ് അലെർട്ടും വരും ദിവസങ്ങളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർദേശിച്ചു.
രാത്രിയാത്ര അപകടകരമാകുന്ന സാഹചര്യത്തിൽ തടയുന്നതിന് നടപടികൾ സ്വീകരിക്കണം. പൂഞ്ഞാർ അടക്കമുള്ള മലയോരമേഖലകളിൽ മഴ തുടരുന്നതിനാൽ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്‌കുമാർ, ജില്ലാ പോലീസ് മേധാവി സാബു മാത്യൂ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആൻറണി എന്നിവർ പങ്കെടുത്തു.































