തിരുവനന്തപുരം: മുതലപ്പൊഴിയില്‍ പുതിയ പ്രൊജക്ടുകള്‍ തുടര്‍ പഠനങ്ങള്‍ക്ക് ശേഷമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍. പൂനെ ആസ്ഥാനമായുളള സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷനാണ് ചുമതല. ഹാര്‍ബര്‍ നവീകരണം ഉള്‍പ്പെടെ പഠനശേഷമായിരിക്കും ആരംഭിക്കുക. പഠനശേഷം മൗത്ത് കര്‍വില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ വരുത്തും. മൗത്ത് കര്‍വ് ചെറുതായതു കാരണം അപകടങ്ങള്‍ വീണ്ടും വര്‍ധിച്ചിരുന്നു. മണ്‍സൂണിന് ശേഷം നിലവിലുളള പ്രൊജക്ട് തുടരും. ഡ്രഡ്ജിംഗിനായി അദാനിയില്‍ നിന്നും ഡ്രഡ്ജർ വാങ്ങാനാണ് ഫിഷറീസ് വകുപ്പിന്റെ ആലോചന.
ജനപ്രതിനിധികളുമായുളള ചര്‍ച്ചയിലാണ് തീരുമാനം. യോഗത്തില്‍ ഹാര്‍ബര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രി അബ്ദുള്‍ ഗഫൂര്‍ നാളെ രാവിലെ മുതലപ്പൊഴി സന്ദര്‍ശിക്കും. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയില്‍ സ്ഥിതിചെയ്യുന്ന മുതലപ്പൊഴി അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം മൂലം വലിയ അപകടമേഖലയായി മാറിയിരുന്നു. 440 മീറ്റര്‍ നീളത്തിലും 90 മീറ്റര്‍ വീതിയിലുമാണ് പുലിമുട്ട് നിര്‍മ്മിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ട് പൊലിഞ്ഞത് എണ്‍പതളോം പേരുടെ ജീവനാണ്.
തിരയുടെ ശക്തിയില്‍പ്പെട്ട് ബോട്ടുകളും വളളങ്ങളും പൊഴിയിലെ കരിങ്കല്ലുകളിലും ടെട്രോപാഡുകളിലും ഇടിച്ച് തകരുന്നത് പതിവാണ്. മണല്‍ ഡ്രഡ്ജ് ചെയ്ത് നീക്കുന്നതിലെ അനാസ്ഥയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിലവില്‍ അദാനി ഗ്രൂപ്പിനാണ് മണ്ണ് നീക്കാനുളള ചുമതല. മണ്ണ് നീക്കാത്തത് പ്രദേശത്തെ മത്സ്യബന്ധനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടെ മത്സ്യബന്ധനം തൊഴിലാക്കിയവരുടെ ഉപജീവന മാര്‍ഗം നഷ്ടമായ നിലയിലാണ്.




























