കൊച്ചി : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടത്തിയ വൻ ലഹരിവേട്ടയിൽ 18 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വൈപ്പിൻ അറുകാട് സ്വദേശിയായ ആയുഷിനെ എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. സമീപകാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രതിയായ ആയുഷ് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നതായി ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പെരുമ്പാവൂർ മാറമ്പള്ളിയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പെരുമ്പാവൂരിലെ ഇയാൾ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ കൂടുതൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവുകൂടി കണ്ടെത്തി. ആറുദിവസം മുമ്പാണ് ആയുഷ് ഫ്‌ളാറ്റിൽ താമസം ആരംഭിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ആവശ്യമായ രേഖകൾ സമർപ്പിക്കാതെയാണ് താമസമാക്കിയതെന്നും ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരിവസ്തു വിൽപ്പന നടത്തിയിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.






























