അയിരൂർ: അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കി നെൽകൃഷി പുനരാരംഭിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ അവലോകനയോഗം നടന്നു. കൃഷിക്ക് തടസ്സമായി നിൽക്കുന്ന കനാലുകളും തോടുകളും അടിയന്തിരമായി ആഴം കൂട്ടി വൃത്തിയാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ഇതിനായി പഴകുളം മധു എം.എൽ.എ യുടെ സാന്നിധ്യത്തിൽ മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ, സോയിൽ കൺസർവേഷൻ, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത യോഗം വിളിച്ച് ചേര്‍ക്കുവാനും യോഗം തീരുമാനിച്ചു. നെൽകൃഷി പുനരാരംഭിക്കുന്നതിനായി പാടശേഖരസമിതി പുനസംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ, വൈസ് പ്രസിഡന്റ് പ്രീത ബി.നായർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് കൊച്ചുപറമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജയ് ഗോപിനാഥ്, സുജാത സന്തോഷ്, ബോബൻ താഴമൺ, രേണുക സജികുമാർ, ലിസി ശാമുവേൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ തെരേസ അലക്സ്, കൃഷി ഓഫീസർ റോൻഡി നിക്കോളസ് പെരേര, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അയിരൂർ പാടശേഖരസമിതി ഭാരവാഹികളായി ജോബി ജെ.തോമസ് ഈശോ(പ്രസിഡന്റ്), പി.സി. മനോജ് കുമാർ പാതിയോടിൽ(വൈസ് പ്രസിഡന്റ്), സി.എം മാത്യു(സെക്രട്ടറി), ടി.എ അനിയൻ (ട്രഷറർ), കെ.സൈമൺ തോമസ്(കൺവീനർ) എന്നിവരെ തെരഞ്ഞടുത്തു.






























