കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കറുകച്ചാൽ ചൂലിപ്പുറം സ്വദേശി മനോജിനെയാണ് (43) കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹമോചന കേസ് നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ഓഗസ്റ്റ് രണ്ടിന് ഉച്ചയോടെയായിരുന്നു സംഭവം. മദ്യപിച്ച് സ്ഥിരമായി ഉപദ്രവിക്കുന്നതിനാൽ മനോജിന്റെ ഭാര്യയും മൂന്ന് മക്കളും രണ്ടുവർഷത്തിലേറെയായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. വിവാഹമോചന കേസ് നൽകിയതിലുള്ള വിരോധം കാരണം പ്രതി ബൈക്കിലെത്തി ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ രണ്ട് പെൺകുട്ടികളാണ് അക്രമണസമയത്ത് ഒപ്പമുണ്ടായിരുന്നത്. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ ഒരു പെൺകുട്ടിയെ മല്ലപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകി.
സംഭവത്തില്‍ കേസെടുത്ത കീഴ്വായ്പൂർ പോലീസ് പ്രതിക്കായി അന്വേഷണം നടത്തി വരികയായിരുന്നു. ബുധനാഴ്ച രാവിലെ കറുകച്ചാലിൽ വെച്ച് പ്രതിയെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച മനോജിനെ സാഹസികമായി ബല പ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ അജീബ് ഇ, എസ്.ഐ മാരായ അനീഷ് ടി., ഷാൻ എൻ.എസ്, സി.പി.ഒമാരായ സന്തോഷ്, അമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




























