ചാരുംമൂട് : മഴ കുറഞ്ഞെങ്കിലും അച്ചൻകോവിലാറ്റിൽ കിഴക്കുനിന്നുള്ള വെള്ളത്തിന്റെ വരവു വർധിച്ചതോടെ നൂറനാട് ആറ്റുവ വാർഡിലെ പടിഞ്ഞാറൻമേഖലയിലെ 20 വീടുകൾ വെള്ളത്തിൽ. പാറ്റൂർ കുതിരകെട്ടുംതടം ഗവ. യുപി സ്കൂളിൽ ദുരിതാശ്വാസകേന്ദ്രം തുറന്നു. പെരുവേലിച്ചാൽ, കരിങ്ങാലിച്ചാൽ പുഞ്ചകളിൽ വെള്ളംപൊങ്ങി. ഇതോടെ ചുനക്കര-പുലിമേൽ ബണ്ട് റോഡിലും പടനിലം-കുടശ്ശനാട് ബണ്ട് റോഡിലും പടനിലം-ഭരണിക്കാവ് റോഡിലെ ആഞ്ഞിലിമൂട് ഭാഗത്തും വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. അച്ചൻകോവിലാറ്റിലെ ചേന്നാത്ത് കടവുവഴിയാണ് വെള്ളം ആറ്റുവ പുത്തൻകാവ് ക്ഷേത്രഭാഗത്തേക്കു കയറിയത്. ഈ ഭാഗത്തെ റോഡുകളും വെള്ളത്തിലായി.
ആറ്റുവ, ചെറുമുഖ, ഐരാണിക്കുടി, ഇടപ്പോൺ ഭാഗങ്ങളിലെ ഏക്കർ കണക്കിനു സ്ഥലത്തെ കൃഷികളും ആറ്റുതീരത്തെ കൃഷികളും വെള്ളത്തിലായിട്ടുണ്ട്. കർഷകർക്ക് ലക്ഷക്കണക്കിനു രൂപയുടെ നാശമാണ് ഉണ്ടായിട്ടുള്ളത്. ഇടപ്പോൺ ഹൈസ്കൂളിനു പടിഞ്ഞാറുള്ള അശോകൻ, ശരരാജൻ, കുഞ്ഞുമോൾ, മറിയാമ്മ, ശ്യാമ, കൃഷ്ണമ്മ, ചിത്ര എന്നിവരുടെ വീടുകൾക്കുചുറ്റും വെള്ളംകയറി. മഴക്കെടുതിയിൽ നൂറനാട് പഴഞ്ഞിക്കോണം നടുവത്ത് കിഴക്കതിൽ ബാലകൃഷ്ണപിള്ളയുടെ വീട് കഴിഞ്ഞദിവസം ഇടിഞ്ഞുവീണിരുന്നു. ശക്തമായ കാറ്റിൽ കൃഷിനാശവും വൈദ്യുതിമുടക്കവുമുണ്ടായി.





























