തിരുവനന്തപുരം: പാണത്തൂരിൽ ആദിവാസി ജനസമൂഹം ആശ്രയിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയ ആരോഗ്യ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്ത് അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പകർച്ചപ്പനിയുടെ കാലത്ത് ആശുപത്രികൾ അടച്ചിടുന്നത് പരിധശോധിക്കപ്പെടണമെന്നും മുൻ മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവർഷമായി കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. പകർച്ചപ്പനി ഉണ്ടാകുന്ന ഘട്ടത്തിലാണ് ഡോക്ടർമാരില്ലാതെ ആശുപത്രി അടച്ചിടുന്നത്. സംസ്ഥാനത്തെ ആരോഗ്യമേഖലയെ സംബന്ധിച്ച് അതീവ ഗുരതരമായ സാഹചര്യമാണിത്. സർക്കാർ ആശുപത്രികൾ അടച്ചുപൂട്ടുക എന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയം.
ഞങ്ങളുടെ ഹണിമൂൺ പിരീഡാണെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. എങ്ങനെയാണ് ഒരു ആരോഗ്യമന്ത്രിക്ക് അങ്ങനെ പറയാൻ കഴിയുക. കോഴിക്കോട് മെഡിക്കൽ കോളേജിൽ ടെസ്റ്റുകൾക്ക് പണം ഈടാക്കുന്നു എന്നാണ് കേൾക്കുന്നത്. സ്വകാര്യ ആശുപത്രികളിലേക്ക് പോകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്. നമ്മുടെ വീടിന്റെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സാധാരണക്കാർക്ക് ലഭ്യമാക്കി. ഒരു അസുഖം വന്നാൽ തൊട്ടടുത്ത് മികച്ച ചികിത്സ ലഭ്യമാകും എന്ന ജനങ്ങളുടെ വിശ്വാസത്തെയാണ് യുഡിഎഫ് സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. – വീണാ ജോർജ് പറഞ്ഞു.




























