ഭോപ്പാൽ : വഖഫ് ഭേദഗതി നിയമം-2025 അനുസരിച്ച് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് മധ്യപ്രദേശ്. വഖഫ് ബോർഡിൽ മുസ്ലീങ്ങളല്ലാത്ത രണ്ടുപേരേക്കൂടി ഉൾപ്പെടുത്തുന്നതാണ് നിയമ ഭേദഗതി. ഇതനുസരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. 10 അംഗങ്ങളുള്ള പുതിയ ബോർഡിൽ മനോജ് മൽപാനി, അനിമേഷ് ഭാർഗവ എന്നീ രണ്ട് ഹിന്ദു അംങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുനഃസംഘടന സംബന്ധിച്ച വിജ്ഞാപനം മധ്യപ്രദേശ് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും സൻവർ പട്ടേലിനെ ബേർഡിന്റെ ചെയർമാനായി നിയമിച്ചതായും സംസ്ഥാന സർക്കാർ അറിയിച്ചു. മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്തുള്ള, ആതിഫ് അഖ്വീൽ, ഫൈസീൻ ഖാൻ, പത്തിമ ചൗധരി, ഷൈസ്ത സുൽത്താൻ, ഷബന ഖാൻ, മനോജ് മൽപാനി, അനിമേഷ് ഭാർഗവ തുടങ്ങിയവരാണ് അംഗങ്ങൾ.
പിന്നാക്ക വിഭാഗ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് കമ്മീഷണർ എക്സ്-ഒഫീഷ്യോയും ബോർഡിലുണ്ട്. 2023 ഏപ്രിൽ 19-ന് തിരഞ്ഞെടുക്കപ്പെട്ട വിഭാഗത്തിൽ നിയമിതയായ നജ്മ ഹെപ്തുള്ളയുടെ കാലാവധി 2028 ഏപ്രിൽ 18 വരെ നിലനിൽക്കുന്നതിനാൽ പുതിയ വിജ്ഞാപനത്തിലും അവരുടെ അംഗത്വം തുടരുന്നതായി സർക്കാർ വക്താവ് വ്യക്തമാക്കി.






























