ഗ്ലാസ്ഗോ (സ്‌കോട്ട്‌ലൻഡ്) : 2026 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം ദിവസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടങ്ങളുടേതായിരുന്നു. ആറോളം മെഡലുകളാണ് ഗെയിംസിന്റെ അഞ്ചാം ദിനത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ ഷോട്ട്പുട്ട് എഫ്57 വിഭാഗത്തിൽ 9.81 മീറ്റർ ദൂരം എറിഞ്ഞ് 40-കാരിയായ ഷർമിള ധൻകർ സ്വർണം കരസ്ഥമാക്കി. ഇതോടെ കോമൺവെൽത്ത് ഗെയിംസ് പാരാ അത്ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ചരിത്ര നേട്ടം ഷർമിള സ്വന്തമാക്കി. ഗെയിംസിൽ പാരാ അത്ലറ്റിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് അവർ.
2006-ന് ശേഷം പാരാ അത്ലറ്റിക്‌സിൽ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 20 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. 2022-ലെ ബർമിങ്ങാം ഗെയിംസിൽ ഇതേയിനത്തിൽ നാലാം സ്ഥാനത്തായി പോയതിന്റെ നിരാശ തീർക്കുന്നതാണ് ഷർമിളയുടെ പ്രകടനം. ഷർമിളയുടെ വിജയത്തിന് തൊട്ടുപിന്നാലെ മറ്റൊരു സന്തോഷവാർത്ത കൂടി എത്തി. ആദ്യം നാലാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ശിൽപ കഞ്ചുഗരകോപ്പലു ഷൈല വെങ്കല മെഡലിലേക്ക് ഉയർത്തപ്പെട്ടു. നൈജീരിയൻ താരം എച്ചാരിയ ഇയാസിയുടെ പ്രകടനം ഉദ്യോഗസ്ഥർ പുനപരിശോധനയിലൂടെ റദ്ദാക്കിയതിനെ തുടർന്നാണിത്.
കരിയറിലെ മികച്ച ദൂരമായ 7.26 മീറ്റർ ശിൽപ കണ്ടെത്തിയിരുന്നു. ഇതോടെ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഒരു പാരാ അത്ലറ്റിക്‌സ് ഇനത്തിൽ ഇന്ത്യ രണ്ടു മെഡലുകൾ സ്വന്തമാക്കി. ഹരിയാനയിലെ രെവാരി സ്വദേശിയായ ഷർമിളയ്ക്ക് രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചാണ് ഇടതുകാലിന്റെ സ്വാധീനം നഷ്ടപ്പെട്ടത്. 2020-ൽ ഭർത്താവ് അജിത് സിംഗിന്റെ പ്രോത്സാഹനത്തോടെയാണ് പാരാ അത്ലറ്റിക്‌സ് പരിശീലിച്ചു തുടങ്ങിയത്.






























