തിരുവനന്തപുരം : ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ്. ചൊവ്വാഴ്ച പുനലൂർ ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങും. ആറുമാസത്തിനകം സംസ്ഥാന വ്യാപകമായി നടപ്പാക്കും. പി.ജി. യോഗ്യതയുള്ള അസിസ്റ്റന്റ് സർജന്മാരെ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് ജില്ലാ, ജനറൽ ആശുപത്രികളിലേക്ക് മാറ്റിനിയമിക്കും. ഇവർക്ക് പ്രത്യേക അലവൻസ് അനുവദിക്കുന്നതും പരിഗണിക്കുന്നുണ്ട്. പുനർവിന്യാസത്തിൽ ഡോക്ടർമാരുടെ സമ്മതവും േതടിയേക്കും. പുനർനിയമനത്തെത്തുടർന്നുണ്ടാകുന്ന ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കും.
ഇതിനകം സംസ്ഥാനത്താകെ 140 പേർക്ക് നിയമന ഉത്തരവ് നൽകി. ഇതിനൊപ്പം സ്ഥിരം നിയമനവും നടത്തുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ഒമ്പത് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. രാത്രി എട്ടിനുശേഷം ആവശ്യമുണ്ടെങ്കിൽ ഡോക്ടർമാരെ വിളിച്ചുവരുത്തുന്ന ഓൺകോൾ സംവിധാനവുമുണ്ടാകും. സംസ്ഥാനത്തെ സ്പെഷ്യാലിറ്റി ഡോക്ടർ കേഡറിലെ 2,227 തസ്തികകളിൽ 276 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും സേവനം ഉറപ്പാക്കണമെങ്കിൽ നിലവിലുള്ളതിന്റെ മൂന്നിരട്ടിയെങ്കിലും സ്പെഷ്യാലിറ്റി ഡോക്ടർമാർ ആവശ്യമാണ്. നഴ്സിങ്, ഫാർമസി, ലാബ് ജീവനക്കാരുടെ എണ്ണവും കൂട്ടണം.
24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുമായി കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) ഭാരവാഹികൾ ചർച്ചനടത്തി. ഡോക്ടർമാരുടെ സ്ഥാനക്കയറ്റ നടപടി വേഗത്തിലാക്കാൻ പ്രത്യേക സെൽ രൂപവത്കരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. സുനിൽ, ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കണ്ടത്.
































