പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ് സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന നിർധനരായ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 241-ാ മത്തെ സ്നേഹ ഭവനം വിദേശ മലയാളിയായ ജോസ് കരികുളത്തിന്റെയും മേരി കരികുളത്തിന്റെയും സഹായത്താൽ പുതുശ്ശേരിഭാഗം വലിയ പനങ്കാവിൽ വിധവയായ അമ്പിളിക്കും രണ്ട് കുഞ്ഞുങ്ങൾക്കുമായി പണിതു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ചലച്ചിത്ര താരം പ്രിയങ്ക നായർ നിർവഹിച്ചു. ശക്തമായ മഴയിൽ കാലപ്പഴക്കം ചെന്ന വീട് തകർന്നു വീണതിനെ തുടർന്ന് സഹോദരിയുടെ വീട്ടിൽ അഭയം തേടിയ അമ്പിളി ഭർത്താവ് മരിച്ച് രണ്ടു കുട്ടികളുമായി സഹോദരിയുടെ കരുണയിൽ ആയിരുന്നു കഴിഞ്ഞിരുന്നത്.
അമ്പിളിക്ക് സ്വന്തമായി ഒരു വീടു പണിയുവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ ദയനീയ അവസ്ഥ അറിയുവാൻ ഇടയായ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് അംഗം ബി.സന്തോഷ് കുമാർ, സന്തോഷ് കൊച്ചു പനങ്കാവിൽ, കെ.പി ജയലാൽ, സജി, ജയകൃഷ്ണൻ തണ്ണിത്തോട് എന്നിവർ പ്രസംഗിച്ചു.





























