കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. മന്ത്രി അനൂപ് ജേക്കബ് അടക്കമുള്ളവർക്കൊപ്പം തിരിതെളിച്ച മുഖ്യമന്ത്രി തൃപ്പൂണിത്തുറയെ ചരിത്ര പൈതൃക നഗരമാക്കണമെന്ന് ആഹ്വാനം ചെയ്തു. തൃപ്പൂണിത്തുറയെ ലോകത്തിന് മുന്നിൽ ഷോക്കേസ് ചെയ്യണമെന്നും സതീശൻ വിവരിച്ചു. ചെറിയ പ്രായത്തിൽ അത്തച്ചമയം കാണാൻ നടന്നും സൈക്കിൾ ഓടിച്ചും വന്നിട്ടുള്ള കാര്യങ്ങളും അദ്ദേഹം ഓർമ്മിച്ചു. അത്തച്ചമയം മതസൗഹാർദത്തിന്റെ ഒരുമ വിളിച്ചോതുന്നു. തൃപ്പൂണിത്തുറയെ ചരിത്ര പൈതൃക നഗരമാക്കണം. ഇവിടുത്തെ പൈതൃക പാരമ്പര്യം കാത്തുസൂക്ഷിക്കണം. വിദേശത്ത് നിന്ന് വിദഗ്ദനെ കൊണ്ടുവന്നു പഠിപ്പിക്കണമെന്നും പ്രോപോസൽ തയാറാക്കിയാൽ നടപ്പാക്കാൻ സർക്കാർ തയാറെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയം വേണ്ടെന്നും എല്ലാവർക്കും ഒന്നിച്ച് നിൽക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിച്ചു. എനിക്ക് എന്തും മുഖ്യമന്ത്രിയോട് തുറന്ന് പറയാമെന്നും ഈ സർക്കാരിൽ നിന്ന് ഒരു പദവിയും വേണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വി ഡി സതീശനെ വെരി ഡൌണ് ടു എർത്ത് സതീശൻ എന്നും ജഗദീഷ് വിശേഷിപ്പിച്ചു. മുഖ്യമന്ത്രിയുടെ ബുധനാഴ്ച വാർത്താസമ്മേളനം കാണാൻ കാത്തിരിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ അച്ചടിച്ച് പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻഫോർമേറ്റിവ് ആൻഡ് എന്റർടെയ്നിംഗാണ് വാർത്താസമ്മേളനങ്ങളെന്നും ജഗദീഷ് വിവരിച്ചു. കുഞ്ചാക്കോ ബോബൻ തന്ന ഓണക്കോടിയായ മുണ്ടാണ് താൻ ഉടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.





























