ഡല്‍ഹി : ലോക്ഡൗണില്‍ രാജ്യത്താകെ കുടുങ്ങിയത് 26 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 26,17,218 അന്യസംസ്ഥാന തൊഴിലാളികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നത്. ഏറ്റവും കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഛത്തീസ്‌ഗഡിലാണ്. 10,85,828 പേരാണ് ഛത്തീസ്‌ഗഡില്‍ കുടുങ്ങിയത്.
കുടുങ്ങി കിടക്കുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ പത്ത് ശതമാനം പേര്‍ ജോലിയെടുക്കുന്ന സംസ്ഥാനങ്ങളിലെ ആശ്വാസ ക്യാംപുകളിലാണ്. കേരളത്തില്‍ 2,86,846 അന്യസംസ്ഥാന തൊലാളികളുണ്ട്. ഇതില്‍ 1,34,384 പേര്‍ സര്‍ക്കാര്‍ ക്യാംപുകളിലാണ്. ഏറ്റവും കൂടുതല്‍ പേര്‍ ആശ്വാസ ക്യാംപുകളിലുള്ളതും കേരളത്തിലാണ്. 1.07 ലക്ഷം പേര്‍ ജോലിസ്ഥലത്തെ താമസകേന്ദ്രങ്ങളിലുണ്ട്. ഏകദേശം 45,000 പേര്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളില്‍ കഴിയുന്നു.
അന്യസംസ്ഥാന തൊഴിലാളികളുടെ കണക്ക് ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ചീഫ് ലേബര്‍ കമ്മിഷണറുടെ വെബ്‌സൈറ്റിലെ വിവരാവകാശ പേജില്‍ ഇതു ലഭ്യമാക്കിയത്. ലോക്ഡൗണിനെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം തുടങ്ങിയപ്പോള്‍ തന്നെ ഇവരുടെ കണക്കുകള്‍ സംബന്ധിച്ച് ഒട്ടേറെ വിവരാവകാശ അപേക്ഷകള്‍ തൊഴില്‍ മന്ത്രാലയത്തിനു ലഭിച്ചിരുന്നു. വിവരങ്ങളൊന്നും ലഭ്യമല്ലെന്നായിരുന്നു മറുപടി. ഇതു വിമര്‍ശനത്തിനിടയാക്കുകയും ചിലര്‍ അപ്പീല്‍ നല്‍കുകയും ചെയ്തതോടെയാണ് കൈവശമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചത്.
എന്നാല്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് തൊഴിലാളി സംഘടനകളടക്കം വിമര്‍ശനമുയര്‍ത്തുന്നു. 57 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളെ (കുടുംബങ്ങളടക്കം) ശ്രമിക് ട്രെയിനുകളില്‍ നാടുകളിലെത്തിച്ചെന്നാണ് റെയില്‍വേ കഴിഞ്ഞ ദിവസം അറിയിച്ചത്.