തിരുവനന്തപുരം : ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഡിസംബർ 10 മുതൽ 17 വരെ നടക്കും. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമായാണ് മേള നടക്കുക. ഡിസംബറിൽ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മേളയുടെ നടത്തിപ്പ്. മേളയിലേക്കുള്ള എൻട്രികൾ ക്ഷണിച്ചു. 2021 സെപ്റ്റംബർ 10-ന് അകം www.iffk.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായിട്ടാണ് എൻട്രികൾ സമർപ്പിക്കേണ്ടത്.
അന്താരാഷ്ട്ര മത്സര വിഭാഗം ഇന്ത്യൻ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് സിനിമകൾ സമർപ്പിക്കാവുന്നത്. ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേയ്ക്ക് പരിഗണിക്കുകയെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. കഴിഞ്ഞ തവണ കോവിഡിനെ തുടർന്ന് ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി നാല് മേഖലകളിലായാണ് മേള നടത്തിയത്. തിരുവനന്തപുരത്തിന് പുറമെ, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവയായിരുന്നു വേദികൾ.