കണ്ണൂർ : മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ മരിച്ചു. അഞ്ചരക്കണ്ടി സ്കൂൾ ബസ് ഡ്രൈവർ ഓടത്തിൽ പീടികയിലെ മഠത്തിൽ ഷിജുവാണ് (36) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി സ്കൂൾ ബസ് സ്റ്റാർട്ട് ചെയ്യുന്നതിനും മറ്റുമായി ഗ്രൗണ്ടിൽ എത്തിയപ്പോഴാണ് മാരകായുധങ്ങളുമായി മൂന്നുപേർ ചേർന്ന് ഷിജുവിനെ മർദിച്ചത്. നേരത്തെ ഉണ്ടായിരുന്ന വാക്ക് തർക്കത്തെ തുടർന്നായിരുന്നു ആക്രമണം.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി ഓടത്തിൽ പീടികയിലെ ശിവനിവാസിൽ ആനൂട്ടി എന്ന് വിളിക്കുന്ന അനൂപ് പള്ളിപ്രത്ത് (42), രണ്ടാം പ്രതി ഓടത്തിൽപീടിക മീത്തൽ ഹൗസിൽ പി.എം പ്രജിത്ത് (31), മൂന്നാം പ്രതി വണ്ടിക്കാരൻ പീടികയിലെ കാനൻ എന്ന് വിളിക്കുന്ന കരിമ്പാലൻകണ്ടി ഹൗസിൽ പി.ഷാജി (41) എന്നിവരെ റിമാൻഡ്ചെയ്തു. മർദനമേറ്റയുടൻ ഷിജുവിനെ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞും സ്ഥിതി ഗുരുതരമായി തുടർന്നതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ന്യൂറോ സർജറിക്ക് വിധേയമാക്കിയെങ്കിലും നില അതീവഗുരുതരമായി തുടരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മരിച്ചു.
ചക്കരക്കല്ല് സി.ഐ സത്യനാഥൻ, എ.എസ്.ഐ സുജിത്കുമാർ, സീനിയർ സി.പി.ഒ ബിജു, സി.പി.ഒ പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹ പരിശോധന നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് പയ്യാമ്പലത്ത് ശവസംസ്കാരം നടക്കും. അച്ഛൻ: കുനിയിൽ മുകുന്ദൻ. അമ്മ : പരേതയായ മഠത്തിൽ സാവിത്രി. സഹോദരങ്ങൾ: ശ്രീജ, ഷൈജ, ഷാജി, ശ്രീഷ്മ, ഷിജിൽ, മിനി, പരേതയായ റോജ.