പത്തനംതിട്ട : ജില്ലയിലെ മനുഷ്യവാസ മേഖലകളിൽനിന്ന് നാലുവർഷത്തിനിടെ വനംവകുപ്പ് പിടികൂടി കാട്ടിൽ വിട്ടത് 28 രാജവെമ്പാലകളെ. ഇതിൽ വീടുകൾക്കുള്ളിൽനിന്ന് പിടികൂടിയവയും ഉൾപ്പെടും. വീടുകൾക്ക് സമീപത്തെ തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽനിന്നാണ് കൂടുതലും രാജവെമ്പാലകൾ പിടിയിലായത്. 2022 മുതൽ 2025 ജൂലൈ മൂന്നുവരെ ജില്ലയിൽ 28 രാജവെമ്പാലകളെ പിടികൂടി വനമേഖലയിലേക്ക് തിരികെ വിട്ടുവെന്നാണ് കണക്ക്. 2024ൽ 10 എണ്ണത്തെയാണ് പിടികൂടിയത്. 2021 മുതൽ 2025 വരെ സംസ്ഥാനത്താകെ ഇത്തരം 494 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ കോന്നി പോത്തുപാറയിലെ കേജീസ് കട്ട കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലെ അടുക്കളയിൽനിന്നും രാജവെമ്പാലയെ പിടികൂടി. നവംബറിൽ കോന്നി ആനകുത്തി പെരിഞ്ഞൊട്ടയ്ക്കൽ അയ്യന്തിയിൽ തോമസ് എബ്രഹാമിന്റെ വീടിനുള്ളിലെ മേശയുടെ കാലിൽ ചുറ്റിയ നിലയിൽ രാജവെമ്പാലയെ കണ്ടു. സ്‌ട്രൈക്കിങ് ഫോഴ്‌സ് എത്തി പിടികൂടി വനത്തിൽ വിടുകയായിരുന്നു.





























