മധ്യപ്രദേശ് : മധ്യപ്രദേശിലെ നിവാഡിയിൽ കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു. ഇന്ന് പുലർച്ചയോടെ കുട്ടിയെ പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കുട്ടിയെ പുറത്തെടുത്തത്. ആരോഗ്യനില വളരെ മോശമായതിനാൽ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഏകദേശം 96 മണിക്കൂറാണ് കുട്ടി കുഴൽ കിണറിൽ കഴിഞ്ഞത്.
ഹർകിഷൻ- കപൂരി ദമ്പതികളുടെ മകനായ പ്രഹ്ളാദ് ബുധനാഴ്ചയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ 200 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീഴുന്നത്. കുഴൽ കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നത്. പ്രദേശത്ത് ആളുകളുടെ തിരക്ക് ഒഴിവാക്കാൻ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.