ആലക്കോട് : 2021-ൽ കോണാജെ സ്റ്റേഷൻ പരിധിയിലെ വീട്ടിൽനിന്ന് 75 പവൻ സ്വർണം കവർന്ന കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലംപറമ്പിൽ മുഹമ്മദിനെ (43) മംഗളൂരു കോണാജെ പോലീസാണ് പിടികൂടിയത്. ഇയാള്‍ ആലക്കോട് കുട്ടാപറമ്പിൽ വീട്ടിൽ ഒളിച്ചുതാമസിക്കുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു. കൂട്ടാപറമ്പിൽ കൂറ്റൻ ബംഗ്ലാവിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ സംവിധാന മൊരുക്കിയായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്.
തളിപ്പറമ്പ് പൂവത്തിനടുത്ത എളമ്പേരം സ്വദേശി എന്നൊരാള്‍ തന്നോടൊപ്പം പങ്കാളിയായി ഉണ്ടായിരുന്നുവെന്ന് പോലിസിനെ ഇയാള്‍ വിശ്വസിപ്പിക്കുകയും അവിടെയെത്തുന്നതിനിടെ പോലീസിനെ വെട്ടിച്ച് ഇയാള്‍ രക്ഷപെടുകയായിരുന്നു. അന്നുമുതൽ പോലീസ് ഇയാളെ പിന്തുടരുകയായിരുന്നു. ഇതിനിടെ ഇയാൾ വീട്ടിലുള്ളതായി മനസ്സിലാക്കി പോലീസ് വീട് വളഞ്ഞെങ്കിലും വീട്ടിനുള്ളിൽനിന്ന് പറമ്പിലേക്ക് രഹസ്യമായി സ്ഥാപിച്ചിരുന്ന ഗോവണി വഴി പോലീസിനെ വെട്ടിച്ച് രക്ഷപെടുകയായിരുന്നു.
എന്നാല്‍ ഇത്തവണ തടയാനുള്ള കരുതൽ പോലീസ് ഏർപ്പെടുത്തിയിരുന്നു. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വീട് തുറക്കാൻ ഇയാൾ തയ്യാറായില്ല. പിന്നീട് തളിപ്പറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ കേരള പോലീസ് സ്ഥലത്തെത്തി. വീട് ചവിട്ടിത്തുറക്കുമെന്നായപ്പോൾ പോലീസിന് ഇയാള്‍ കീഴടങ്ങുകയായിരുന്നു.
മുഹമ്മദിനെ മംഗളൂരുവിലേക്ക് കൊണ്ടുപോയി. ഇയാൾക്കെതിരെ ആലക്കോട്, ശ്രീകണ്ഠപുരം, മട്ടന്നൂർ, കൂടിയാന്മല, കൊണ്ടോട്ടി, മഞ്ചേരി, മൂവാറ്റുപുഴ തുടങ്ങി പല സ്റ്റേഷനുകളിലും കേസ് നിലവിലുണ്ട്. കർണാടകയിൽതന്നെ 101 പവൻ കവർന്ന കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.































