കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത നിർമിക്കാൻ ഏറ്റെടുക്കേണ്ടത് 303 ഹെക്ടർ ഭൂമി. പുതിയ ഡിപിആറിലാണ് (വിശദമായ പദ്ധതി റിപ്പോർട്ട്) ഈ കണക്ക്. പലയിടത്തും പരാമർശിക്കപ്പെടുന്ന 204 ഹെക്ടർ ഭൂമിയെന്നത് സർവേ നടന്ന ഭാഗംവരെയുള്ള കണക്കാണ്. തുടർന്നുള്ള പ്രദേശങ്ങളിൽ 99 ഹെക്ടർ കൂടി നിർമാണത്തിന് ആവശ്യമാണ്. 111 കിലോമീറ്റർ പാതയിൽ അങ്കമാലി മുതൽ കാലടി വരെ ഏഴ് കിലോമീറ്റർ പാതയും കാലടി സ്റ്റേഷനും നിർമിച്ചിട്ടുണ്ട്. കാലടി മുതൽ കോട്ടയം ജില്ലയിലെ രാമപുരം പിഴക് വരെ 70 കിലോമീറ്റർ സ്ഥലത്താണ് പദ്ധതിക്കായി സ്ഥലം അളന്ന് കല്ലിട്ടത്.
പിഴക് മുതൽ എരുമേലി വരെ അലൈൻമെന്റ് നിശ്ചയിച്ച് സ്ഥലമെടുപ്പിന്റെ വിശദാംശങ്ങൾ തീരുമാനിക്കണം. ഈ മേഖലയിൽ സ്ഥലം തിരിച്ച് സർവേക്കല്ല് ഇട്ടിട്ടില്ല. ലൈനിന്റെ അലൈൻമെന്റോ ഭൂതല സർവേയോ നടന്നിട്ടുമില്ല. സ്റ്റേഷനുകൾ തീരുമാനിച്ചിട്ടുണ്ടെങ്കിലും അവ നിർമിക്കുന്ന കൃത്യമായ സ്ഥലങ്ങൾ നിശ്ചയിച്ചിട്ടില്ല. രാമപുരം മുതൽ എരുമേലി വരെയുള്ള ഭൂമിയുടെ കാര്യം കണക്കുകളിൽ വന്നിട്ടില്ല. സ്ഥലമെടുപ്പ് വേഗത്തിലാക്കാനായി പൂട്ടിപ്പോയ എല്ലാ ഓഫീസുകളും വീണ്ടും തുറക്കാൻ കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.
വേണ്ടത്ര ജീവനക്കാരെ ഓഫീസുകളിൽ നിയോഗിക്കാനും നിശ്ചയിച്ചു. മുൻപ് ഓഫീസുകൾ പ്രവർത്തിച്ചിരുന്നപ്പോൾ ജീവനക്കാരുടെ ക്ഷാമത്തെക്കുറിച്ച് പരാതിയുണ്ടായിരുന്നു. റെയിൽവേ ബോർഡ് സംഘത്തിന്റെ കേരളസന്ദർശനം ഈ മാസം അവസാനമോ ജൂലായ് ആദ്യമോ നടക്കും. പദ്ധതിപ്രദേശത്ത് നേരിട്ടെത്തി കാര്യങ്ങൾ അറിയുന്ന സംഘം, മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പദ്ധതി ചെലവുമായി ബന്ധപ്പെട്ട കടമ്പ ചർച്ചയാകും. ചെലവിന്റെ പകുതി പങ്കിടുമെന്ന് രേഖാമൂലം കേരളം കത്തുകൊടുക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടെങ്കിലും അതിന് കേരളം മറുപടി നൽകിയിട്ടില്ല.





























