തിരുവനന്തപുരം : സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 348 കേസുകൾ നിലവിലുണ്ടെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. സംസ്ഥാന സഹകരണ ബാങ്കിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.174 കേസുകളാണ് സംസ്ഥാന സഹകരണ ബാങ്കിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കൺസ്യൂമർ ഫെഡിൽ 29 കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്. സഹകരണ മേഖയിലെ വിജിലൻസ് സംവിധാനത്തെ ശക്തി പ്പെടുത്തുമെന്നും മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു. സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്തവർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് റിസ്ക്ക് ഫണ്ടിന്റെ പരിരക്ഷ നൽകുമെന്നും മന്ത്രി അറിയിച്ചു. കേരള ബാങ്ക് വിദ്യാഭ്യാസ വായ്പ നൽകുന്നത് പരിഗണിക്കും. കേരള ബാങ്കിലെ 1600 തൊഴിലവസരങ്ങൾ ഒരു മാസത്തിനകം പി എസ് സിക്ക് റിപ്പോർട്ട് ചെയ്യും എന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു.
അതിനിടെ കണ്ണൂർ തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്കിൽ ഒരു കോടിയുടെ ക്രമക്കേട് നടന്നെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കോൺഗ്രസ് നിയന്ത്രണത്തിലുള്ളതാണ് ബാങ്ക്. ഇഷ്ടക്കാർക്ക് വായ്പ നൽകിയും തിരിച്ചടവിന് കൂടുൽ സമയം നൽകിയും ബാങ്ക് പ്രസിഡണ്ട് അഴിമതി നടത്തിയെന്നാണ് ആരോപണം. ബാങ്ക് പ്രസിഡണ്ട് കല്ലിങ്കൽ പത്മനാഭനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.