ദില്ലി: കഴിഞ്ഞ രണ്ടര മാസത്തിനിടെ ദില്ലിയിലെ വിവിധ ജയിലുകളിൽ നിന്ന് കണ്ടെത്തിയത് 340-ലധികം മൊബൈൽ ഫോണുകൾ. വ്യാഴാഴ്ച പുറത്തുവന്ന ഔദ്യോഗിക കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടര മാസത്തിനിടെ ജയിൽ അധികൃതർ 348 മൊബൈൽ ഫോണുകൾ കണ്ടെത്തിയെന്നാണ് ഡയറക്ടർ ജനറൽ (പ്രിസൺസ്) സഞ്ജയ് ബനിവാൾ വിശദമാക്കി. ബുധനാഴ്‌ച മാത്രം നടന്ന പരിശോധനയില്‍ ജയിൽ 3 ല്‍ നിന്ന് 18 മൊബൈൽ ഫോണുകളും ചാർജറുകളും അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ജയിലിനുള്ളിൽ ഇന്റലിജൻസ് വിഭാഗത്തെ വികസിപ്പിച്ചതിന് ശേഷമാണ് ജയിൽ സൂപ്രണ്ടുമാർ റെയ്ഡ് ശക്തമാക്കിയത്. ജയിലിനുള്ളിലെ ക്രിമിനലുകൾക്കുള്ള ശക്തമായ സന്ദേശമാണിതെന്നും ബനിവാൾ പറഞ്ഞു. ഇത്തരം റെയ്ഡുകള്‍ തുടരുമെന്നും സഞ്ജയ് ബനിവാള്‍ വിശദമാക്കി.
2023-ലേക്കായി ദില്ലി പൊലീസ് 23 ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ജയിലുകൾ പൂർണ്ണമായും ഫോൺ രഹിതമാക്കുക, തടവുകാർക്ക് പ്രശ്‌നപരിഹാര സംവിധാനം ഒരുക്കുക എന്നിവ ഈ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ജയിലിനുള്ളിൽ ആർക്കും ഫോൺ ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ ജാമർ സ്ഥാപിക്കണമെന്നും ഡിജി പറഞ്ഞു. തടവുകാർക്ക് ജയിലിനുള്ളിൽ മൊബൈൽ ഫോൺ ലഭിക്കുന്നതിൽ ജയിൽ ജീവനക്കാരുർക്ക് പങ്കുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ മുമ്പ് കർശന നടപടിയും സ്വീകരിച്ചിട്ടുണ്ട്.
ഭാവിയിലും നടപ്പിലാക്കുമെന്നും അദ്ദേഹം വിശദമാക്കി. അന്തേവാസികളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനുമായി ധാരണാപത്രം ഉണ്ടാക്കുമെന്നും ബനിവാൾ പറഞ്ഞു. തടവുകാർക്ക് നൈപുണ്യ വികസന പരിശീലനം നൽകുന്നതിന് ജയിലുകൾക്കുള്ളിൽ ക്രമീകരണങ്ങൾ വികസിപ്പിച്ചെടുക്കണമെന്ന് രാഷ്ട്രപതിയും ഡൽഹി ലെഫ്റ്റനന്റ് ഗവർണറും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജയിലിൽ നിന്ന് പുറത്തുപോകുമ്പോൾ അവർക്ക് ജോലി ലഭിക്കാൻ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.