കൊല്ലം : കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസിന് പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 35 പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ പത്തിന് കൊട്ടാരക്കര പടിഞ്ഞാറെ തെരുവിലാണ് സംഭവം. സ്റ്റോപ്പില്‍ ആളെ ഇറക്കാനായി നിര്‍ത്തിയിട്ട കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസിന് പിന്നിലേക്ക് അതേ ദിശയിലെത്തിയ ആലപ്പുഴ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറുകയായിരുന്നു. ഓര്‍ഡിനറി ബസിന്റെ പിൻ സീറ്റുകളില്‍ ഇരുന്നവര്‍ക്കെല്ലാം പരിക്കേറ്റു. ഫാസ്റ്റ് പാസഞ്ചറിലുള്ളവര്‍ക്കും നിസാര പരിക്കേറ്റു.
ബസിന്റെ പിന്നിലെ സീറ്റില്‍ ഇരുന്ന ചെങ്ങാമനാട് സ്വദേശിനി ആശ (22) യുടെ കാല്‍ ഇടിയുടെ ആഘാതത്തില്‍ സീറ്റിന് ഇടയില്‍ കുരുങ്ങി. ഇവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റതില്‍ മറ്റു 18 പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും 16 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പുനലൂര്‍ മേലപ്പള്ളി ത്രീഹൗസ് സിനി(37), ഇളമ്പല്‍ കിഴക്കെപനവില രാജന്‍(60), പുനലൂര്‍ കൊച്ചുകോനാത്ത് ചരുവിള പുത്തന്‍വീട്ടില്‍ സുചിത്ര(24), ഇളമ്പല്‍ കാഞ്ഞിക്കല്‍ പടിഞ്ഞാറ്റേതില്‍ നൗഷാദ്(50), അഞ്ചല്‍ നെടിയറ നെട്ടയം കൃഷ്ണവേണി (23)ഗുരുതരം), തോട്ടവാരം കീഴെ പെനിയ വിളയില്‍ കുമാര്‍ (48), ബീഹാര്‍ സ്വദേശി നൂറുള്‍ (29), പാപ്പന്നൂര്‍ ചരുവിള ബംഗ്ലാവില്‍ ഏബ്രഹാം സാമുവേല്‍ (53), ഉറുകുന്ന് മോഹനവിലാസം ബിപിന്‍ (30), കുന്നിക്കോട് മുകളില്‍ കിഴക്കേതില്‍ ഷാജിത (47), പത്തനാപുരം ഇഷാ നിവാസില്‍ അഷ്‌റഫ്(49), പത്തനാപുരം കാവുവിള ഷാഫില്‍(34), ഇളമ്പില്‍ ആര്യഭവനം ആര്യരാജന്‍(22), പത്തനാപുരം ചരുവിള പുത്തന്‍വീട് എം.കെ. സലാം(66), ഇളമ്ബല്‍ പള്ളി പടിഞ്ഞാറ്റേതില്‍ അനിത(35), ഉറുകുന്ന് നഴുവേലില്‍ സഞ്ജു മറിയം(25), തഴവ കോയിക്കതെക്കേതില്‍ ഫൗസിയ (37), ആലപ്പുഴ അരൂര്‍ ഭഗവതി പറമ്ബ് ബിജു(47), പുനലൂര്‍ ചെല്ലഭവന്‍ ഗോപിനാഥന്‍, പുനലൂര്‍ സ്വദേശി ഷാബു(36) തുടങ്ങിയവര്‍ക്കാണ് സാരമായി പരിക്കേറ്റത്. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൊട്ടാരക്കരയില്‍ രണ്ടു ദിവസമായി റോഡപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
ദേശീയപാതയിലെ വളവുള്ള ഭാഗത്തായിരുന്നു കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. അപകടകരമായ വളവുള്ള ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണെന്നും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.