മംഗളൂരു : എ.ടി.എം.മെഷിനില്‍ പ്രത്യേക ഉപകരണം സ്ഥാപിച്ച് പണം തട്ടിയ കേസില്‍ മൂന്ന് മലയാളികളടക്കം നാലുപേര്‍ അറസ്റ്റിലായി. മറ്റൊരാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
സംഘത്തലവാനായ തൃശ്ശൂര്‍ ചാലക്കുടി മോതിരക്കണ്ണി കരിപ്പായി വീട്ടില്‍ ഗ്ലാഡ്‌വിന്‍ ജിന്റോ ജോസ് (ജിന്റു-37), കാസര്‍കോട് കുഡ്‌ലുവിലെ അബ്ദുള്‍ മജീദ് (27), ആലപ്പുഴ എടത്വ പച്ചചെക്കിടിക്കാട് തക്കക്കാവില്‍ ടി.എസ്. രാഹുല്‍ (24), ന്യൂഡല്‍ഹി പ്രേംനഗര്‍ റെയില്‍വേ ട്രാക്കിനടുത്ത ദിനേശ് സിങ് റാവത്ത് (44) എന്നിവരെയാണ് മംഗളൂരു സൈബര്‍ പോലീസ് അറസ്റ്റുചെയ്തത്.
സംഘത്തില്‍പ്പെട്ട അജ്മലാണ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവേ പരിക്കേറ്റ് ആശുപത്രിയിലുള്ളത്. ആരോഗ്യസ്ഥിതി ഭേദപ്പെട്ട ഉടനെ അറസ്റ്റ് ഉണ്ടാകും. എ.ടി.എമ്മുകളില്‍ ഡേറ്റ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണം, വ്യാജ എ.ടി.എം. കാര്‍ഡുകള്‍, രണ്ട് കാറുകള്‍, അഞ്ച് മൊബൈല്‍ ഫോണ്‍, രണ്ട് ആന്‍ഡ്രോയ്‌ഡ് വാച്ച് എന്നിവ സംഘത്തില്‍നിന്ന് പിടിച്ചെടുത്തു.
എ.ടി.എം. മെഷിനില്‍ കാര്‍ഡ് ഇടുന്ന ഭാഗത്ത് ഒറ്റനോട്ടത്തില്‍ കാണാത്തതരം കാര്‍ഡ് റീഡറും മെഷിനിലെ രഹസ്യകോഡ് ടൈപ്പ് ചെയ്യുന്ന കീ ബോര്‍ഡിനരികില്‍ ക്യാമറയും റെക്കോഡിങ് ചിപ്പും സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇടപാടുകാര്‍ പണം പിന്‍വലിക്കാനായി കാര്‍ഡ് ഇടുന്നതോടെ രഹസ്യകോഡും മറ്റും ഈ കാര്‍ഡ് റീഡര്‍ ശേഖരിക്കും. തുടര്‍ന്ന് ഈ ഡേറ്റ ഉപയോഗിച്ച് വ്യാജ എ.ടി.എം. കാര്‍ഡുകള്‍ നിര്‍മ്മിച്ച് പണം പിന്‍വലിക്കുകയാണ് സംഘം ചെയ്തിരുന്നത്.
പലരുടെയും അക്കൗണ്ടുകളില്‍നിന്നും 30 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ സംഘം പിന്‍വലിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കാസര്‍കോട്, ഗോവ, മടിക്കേരി, ഡല്‍ഹി, ബെംഗളൂരു, മൈസൂരു തുടങ്ങി പല ഭാഗങ്ങളില്‍നിന്നാണ് വ്യാജ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചത്.
മംഗളൂരു സൈബര്‍ പോലീസില്‍ മാത്രം 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം നഗരത്തിലെ മംഗളാദേവി എന്നസ്ഥലത്ത് എ.ടി.എമ്മില്‍ ഉപകരണം സ്ഥാപിക്കാന്‍ ശ്രമിക്കവേ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിലുള്ള മറ്റുപേരെ അറസ്റ്റ് ചെയ്തത്.