ബെംഗളൂരു : യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ 10 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ദാവണഗെരെ ജില്ലയിലാണ് സംഭവം. ബസവപട്ടണ പോലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ മൂന്നിനാണ് സംഭവം നടന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 41കാരിയായ യുവതിയാണ് കൂട്ടൂലാത്സംഗത്തിനിരയായത്. കുടുംബവഴക്കിനെ തുടർന്ന് സ്വന്തം മാതാപിതാക്കളുടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന സ്ത്രീയെ സഹായിക്കാമെന്ന് പറഞ്ഞ് രണ്ട് പേർ സമീപിക്കുകയായിരുന്നു. ഇവർ നൽകിയ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തിയിരുന്നുവെന്നാണ് പോലീസിന്റെ സംശയം. പാനീയം കഴിച്ചതിന് പിന്നാലെ സ്ത്രീ അബോധാവസ്ഥയിലായതായി പോലീസ് പറയുന്നു. തുടർന്ന് സ്ത്രീയെ ഗ്രാമാതിർത്തിയിലുള്ള വിജനമായ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി.
അവിടെ കാത്തുനിന്നിരുന്ന സംഘത്തിലെ മറ്റ് അംഗങ്ങൾ ചേർന്ന് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അബോധാവസ്ഥയിലായിരുന്ന സമയത്ത് പ്രതികൾ സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തിയതായും പരാതിയിൽ ആരോപിക്കുന്നു. പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗ്രാമവാസികളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഇര പോലീസിൽ പരാതി നൽകുകയായിരുന്നു. ജൂൺ 8-നാണ് സംഭവം പൊതുജന ശ്രദ്ധയിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.






























