തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. സംഭവം നടന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിലാണ് എത്തിച്ചത്. ആറ് മുതൽ 10വരെയുള്ള പ്രതികളെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. പൊലീസ് ആവശ്യപ്പെട്ട പ്രകാരം നാളെ വൈകിട്ട് 5 മണി വരെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ട പശ്ചാത്തലത്തിലാണ് തെളിവെടുപ്പ്.നിലവില്‍ 26 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഇഡിയുടെ മൂന്ന് വാഹനങ്ങളായിരുന്നു പ്രതിഷേധത്തിന്റെ പേരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. പ്രവര്‍ത്തകരെ കൂടാതെ നേതാക്കളുടെ കൂടെ പങ്കാണ് പോലീസ് അന്വേഷിക്കുന്നത്.
കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണത്തിലെ ഗൂഢാലോചന സംബന്ധിച്ച് എസ്ഐടി പ്രതികളെ ചോദ്യം ചെയ്യും. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ 30 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. കുറ്റപത്രം ഉൾപ്പടെ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ ആക്രമണത്തിൽ, സമഗ്ര അന്വേഷണം വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 27ന് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയശേഷം മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.





























