ഇരിങ്ങാലക്കുട : 424 പവനും രണ്ടുകോടി 97 ലക്ഷം രൂപയും ഭാര്യയ്ക്ക് തിരികെ നൽകാൻ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവിട്ട കേസിൽ വ്യാജരേഖ ഹാജരാക്കിയെന്ന പരാതിയിൽ ഭർത്താവിന്റെപേരിൽ കേസെടുക്കാൻ കോടതി ഉത്തരവ്. വ്യാജ ഒപ്പിട്ട് പങ്കാളിത്ത ഉടമ്പടി തെളിവായി നൽകിയെന്ന കണ്ഠേശ്വരം സ്വദേശി ജനാർദനൻ നായരുടെ പരാതിയിലാണ് വിധി. കോഴിക്കോട് കോട്ടോളി സ്വദേശി മേപ്പറമ്പത്ത് ഡോക്ടർ ശ്രീതുവിന്റെ പേരിൽ കേസെടുത്ത് അന്വേഷിക്കാനാണ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് അലീഷ മാത്യു ഉത്തരവിട്ടത്.
ഡോക്ടർ ശ്രീതുവിനും കുടുംബാംഗങ്ങൾക്കുമെതിരേ ജനാർദനൻ നായരുടെ മകൾ ശ്രുതി നൽകിയ പരാതിയിലാണ് സ്വർണവും പണവും ഭാര്യയ്ക്ക് ലഭിക്കുവാൻ അവകാശമുണ്ടെന്ന് കഴിഞ്ഞ ജനുവരിയിൽ കുടുംബകോടതി ഉത്തരവിട്ടത്. വിവാഹശേഷം ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ ഉണ്ടായെന്നു കാണിച്ചാണ് ശ്രുതി കുടുംബകോടതിയെ സമീപിച്ചത്.
അന്നത്തെ വാദത്തിനിടെയാണ് ജനാർദനൻ നായരുടെ പേരിലുള്ള ക്വാറിയിൽ തനിക്കുകൂടി പങ്കാളിത്തമുണ്ടെന്ന് തെളിയിക്കാൻ വ്യാജ ഉടമ്പടി രേഖ ഉണ്ടാക്കി കോടതിയിൽ ശ്രീതു സമർപ്പിച്ചത്. വിചാരണസമയത്തുതന്നെ ഈ രേഖ വ്യാജമാണെന്ന വാദം ജനാർദനൻ നായർ ഉന്നയിച്ചിരുന്നു. കുടുംബകോടതി വിധിയിലും രേഖ സംബന്ധിച്ച് പരാമർശമുണ്ടായിരുന്നു.
തുടർന്ന് ജനാർദനൻ നായർ ഇരിങ്ങാലക്കുട പോലീസിലും തൃശ്ശൂർ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി മുമ്പാകെ സ്വകാര്യ അന്യായവും ബോധിപ്പിച്ചു. പരാതിക്കാരനുവേണ്ടി അഡ്വക്കേറ്റ് പി.വി. ഗോപകുമാർ, അഡ്വക്കേറ്റ് കെ.എം. അബ്ദുൾ ഷുക്കൂർ, അഡ്വക്കേറ്റ് നിധിൻ ജി, അക്ഷയ് പവൻ എന്നിവർ ഹാജരായി.