തിരുവനന്തപുരം : കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കിടെ, എഐസിസി സംഘടിപ്പിച്ച അഭിപ്രായശേഖരണത്തിൽ കെ.സി. വേണുഗോപാലിന് വൻ ഭൂരിപക്ഷം. കെപിസിസി ആസ്ഥാനത്ത് നടന്ന എം.എൽ.എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുറത്തുവന്ന കണക്കുകൾ പ്രകാരം 46 എം.എൽ.എമാർ കെ.സിയെ പിന്തുണച്ചു. 8 പേർ രമേശ് ചെന്നിത്തലയുടെ പേരും വി.ഡി സതീശനെ 6 പേരും പിന്തുണച്ചു. 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു.
മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കെ.സി. വേണുഗോപാൽ തന്നെ അനുകൂലിക്കുന്നവരോട് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, കെ.സിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകി. എം.എൽ.എമാരുടെ പിന്തുണ കെ.സിക്ക് അനുകൂലമാണെങ്കിലും, ഘടകകക്ഷിയായ മുസ്ലിം ലീഗ് വി.ഡി. സതീശനെയാണ് പിന്തുണയ്ക്കുന്നത്. ഇന്ന് വൈകുന്നേരം നിരീക്ഷകരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ലീഗ് തങ്ങളുടെ നിലപാട് ഔദ്യോഗികമായി അറിയിക്കും.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ടുകൊണ്ട് നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കി. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വി.ഡി. സതീശൻ പിന്താങ്ങി. നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് ഞായറാഴ്ചയോടെ അന്തിമ പ്രഖ്യാപനം നടത്തും.
































