ഡൽഹി : മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുന്ന ഗഗൻയാൻ ദൗത്യം മുന്നേറുന്നു. അറബിക്കടലിലാകും ബഹിരാകാശ യാത്രികർ തിരികെ പറന്നിറങ്ങുക. അനുകൂലമല്ലാത്ത സാഹചര്യമാണ് ഉണ്ടാകുന്നതെങ്കിൽ യാത്രികരെ ഇറക്കുന്നതിനായി ലോകമെമ്പാടും 48 ബാക്കപ്പ് പോയിന്റുകളും ഇസ്രോ തിരിച്ചറിഞ്ഞുവെന്ന വിവരമാണ് പുറത്തുവരുന്നത്.
എല്ലാ ദൗത്യവും സുരക്ഷിതമായ സാഹചര്യത്തിൽ, അല്ലെങ്കിൽ പോയിന്റിലാകും വിജയകരമാവുക. സാധാരണ പേടകങ്ങളെ ബഹിരാകാശത്തേക്ക് അയക്കും പോലെയല്ല ഗഗൻയാൻ ദൗത്യം. ഉപകരണങ്ങൾക്ക് പകരം മനുഷ്യരാണ് ബഹിരാകാശ യാത്ര പുറപ്പെടുന്നത്. ക്രൂവിന്റെ സുരക്ഷ ഉറപ്പാക്കാൻ ഈ സാഹചര്യത്തിൽ രണ്ടാമതൊരു അവസരമില്ല. അതിനാൽ തന്നെ സൂക്ഷ്മമായാണ് ഓരോന്നും പദ്ധതിയിടുന്നതെന്ന് ഇസ്രോയിലെ മുതിർന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ക്യാപ്‌സ്യൂൾ ഇറങ്ങാൻ സാധ്യതയുള്ള പോയിൻ്റുകൾ അടയാളപ്പെടുത്തി. ദൗത്യത്തിലെ ഒരു ചെറിയ വ്യത്യാസം പോലും നൂറുകണക്കിന് കിലോമീറ്റർ അകലെ ക്യാപ്‌സ്യൂൾ ലാൻഡ് ചെയ്യുന്നതിന് ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





























