പത്തനംതിട്ട : അഞ്ചു ലക്ഷത്തിലധികം രൂപ അടച്ച് മൂന്നു വർഷം കാത്തിരുന്നിട്ടും മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിൽ നിന്നും പത്തനംതിട്ട നഗരസഭയിലെ രോഗികൾക്ക് വിതരണം ചെയ്യാൻ മരുന്നോ ഉപകരണങ്ങളോ ലഭിച്ചിട്ടില്ല. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് പത്തനംതിട്ട നഗരസഭ, ലോക്കൽ ഫണ്ട് ഓഡിറ്റ്, പത്തനംതിട്ട ജനറൽ ആശുപത്രി എന്നീ ഓഫീസുകളിലെ വിവരാവകാശ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്.
സാന്ത്വന പരിപാലന പദ്ധതി പ്രകാരം ശയ്യാവലംബികളായ രോഗികൾക്കുള്ള മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനു 31.03.2018 ലെ ട്രഷറി ബിൽ നമ്പർ 8/2017-18 പ്രകാരം 509802 -/ രൂപ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനു പത്തനംതിട്ട നഗരസഭ ഓഫീസിൽ നിന്നും നൽകിയിരുന്നതാണ്. എന്നാല്‍ ഈ ഇനത്തില്‍ മരുന്നുകളോ ഉപകരണങ്ങളോ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ സ്റ്റോറിൽ നാളിതുവരെ ലഭിച്ചിട്ടില്ല എന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വിവരാവകാശ ഉദ്യോഗസ്ഥൻ രേഖാമൂലം വ്യക്തമാക്കിയത്.
മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിൽ പണം അടച്ചിട്ടും മരുന്നുകളും ഉപകരണങ്ങളും ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടതായും ആയതിനു നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ലോക്കൽ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടറും പത്തനംതിട്ട നഗരസഭയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും അതിനും നഗരസഭ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പണം അടച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും മരുന്നുകളും ഉപകരണങ്ങളും ലഭിച്ചിട്ടില്ല എന്നത് ഗൗരവമായ വീഴ്ചയാണെന്നും ആയതിനെ സംബന്ധിച്ചു അന്വേഷിക്കണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റഷീദ് ആനപ്പാറ മുഖ്യമന്ത്രി, പത്തനംതിട്ട ജില്ലാ കളക്ടർ, നഗരകാര്യ ഡയറക്ടർ ,പത്തനംതിട്ട നഗരസഭാ ചെയർമാൻ, പത്തനംതിട്ട നഗരസഭാ സെക്രട്ടറി, പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകി.