പാലക്കാട്: പാലക്കാട് വേലന്താവളത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. വണ്ടിത്താവളം കെ.കെ.എം.എച്ച്.എസ്.എസ് സ്കൂളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. സ്കൂളിന് സമീപത്തുവെച്ചാണ് സംഭവം. സംഭവത്തിൽ കുട്ടിക്ക് പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തേടി. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് വിവരം. പരാതി നൽകിയിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്നാക്ക് ബ്രേക്കിന് വേണ്ടി ഈ കുട്ടി മറ്റൊരു കുട്ടിയുമായി പുറത്തേക്ക് പോയി കടയിലേക്ക് പോയി. ആ സമയത്ത് മിഠായി വാങ്ങാനാണ് പോയത്. കടയുടെ മുകളിലേക്ക് കൂടെ വന്ന കുട്ടി ഒരു കല്ലെറിഞ്ഞു. ആ കല്ല് ആരുടെയോ ദേഹത്ത് തട്ടി. അത് ചോദ്യം ചെയ്തുകൊണ്ടാണ് ഈ കുട്ടിയെ അതായത് ഒപ്പം വന്ന കുട്ടി കല്ലെറിഞ്ഞു എന്ന് പറഞ്ഞ് ഈ കുട്ടിയെ ക്രൂരമായി പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചത്.
മൂന്ന് പ്ലസ് ടു വിദ്യാർഥികളാണ് ഈ കുട്ടിയെ മർദ്ദിച്ചത്. സാധാരണ മുതിർന്ന ആളുകൾ തമ്മിൽ തല്ലുന്നതുപോലെ കൂട്ടമായി ആക്രമിക്കുന്നത് പോലെ അത്ര ക്രൂരമായ രീതിയിലാണ് ആക്രമിച്ചത്. അതിനുപിന്നാലെയാണ് കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതർക്കും പോലീസിനും പരാതി നൽകുന്നത്. എന്നാൽ നടപടിയൊന്നുമുണ്ടായില്ല. പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. സ്കൂൾ അധികൃതരുടെ ഭാഗത്തും ഈ പ്രശ്നം ഒത്തുതീർക്കാൻ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. മര്‍ദനമേറ്റ കുട്ടിയെ ആദ്യം സമീപത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ തലക്ക് ഗുരുതരമായ പരിക്കേറ്റ കുട്ടിയെ പിന്നീട് തൃശൂര്‍ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ സ്കൂൾ അധികൃതരും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വിദ്യാർഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.





























