പാട്‌ന : ബിഹാറിലെ നളന്ദയിൽ ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി ചേർത്ത് നൽകിയതിനെ തുടർന്ന് 40 വിദ്യാർത്ഥികൾക്ക് ശാരീരികാസ്വസ്ഥത. ഭക്ഷണം കഴിച്ച ഉടൻ തന്നെ വിദ്യാർത്ഥികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നളന്ദയിലെ പറസി മിഡിൽ സ്‌കൂളിൽ നൽകിയ ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ സോയ്ബീനിൽ ഉപ്പ് കുറവാണെന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഉപ്പിന് പകരം അബദ്ധത്തിൽ ഡിറ്റർജന്റ് പൗഡർ ചേർക്കുകയായിരുന്നുവെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. മറ്റൊരു സ്‌കൂളിൽ നിന്നാണ് ഈ സ്‌കൂളിലേക്ക് ഭക്ഷണം എത്തിച്ചതെന്നും അധികൃതർ പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ബീഹാർ ഷെരീഫ് മോഡൽ ആശുപത്രിയിലാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. കുട്ടികൾ നിലവിൽ സുരക്ഷിതരാണെന്നും മികച്ച ചികിത്സ നൽകുന്നുണ്ടെന്നും സിവിൽ സർജൻ ഡോ. ജയ് പ്രകാശ് സിംഗ് അറിയിച്ചു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ബിഹാർ ഗ്രാമവികസന മന്ത്രി ശ്രാവൺ കുമാർ ആശുപത്രി സന്ദർശിക്കുകയും കുട്ടികളുടെ ആരോഗ്യനില വിലയിരുത്തുകയും ചെയ്തു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.






























