മുതലമട : 60 ദിവസം പിന്നിട്ടിട്ടും ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ തുമ്പൊന്നും ലഭിക്കാത്തതിനാൽ ചപ്പക്കാട്ടിൽ യുവാക്കളെ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സി.സുന്ദരന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസിന്റെ തുടരന്വേഷണം നടത്തുക.
ഓഗസ്റ്റ് 30 ന് രാത്രി 10 മുതലാണ് ചപ്പക്കാട് ലക്ഷംവീട് കോളനിയിൽനിന്ന് സാമുവൽ (സ്റ്റീഫൻ 28), അയൽവാസിയായ സുഹൃത്ത് മുരുകേശൻ (28) എന്നിവരെ കാണാതായത്. സാമുവൽ ജോലിചെയ്തിരുന്ന ചപ്പക്കാട്ടിലെ തോട്ടം ഭാഗത്തേക്ക് ഇരുവരും പോകുന്നത് നാട്ടുകാർ കണ്ടതായി കൊല്ലങ്കോട് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സാമുവൽ ഉപയോഗിച്ചിരുന്ന ഫോൺ അന്നുരാത്രി 10.30 മുതൽ ഓഫായതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം ഫലവത്തായിരുന്നില്ല. തുടർന്ന് പോലീസ് നായയെ ഉപയോഗിച്ച് സ്വകാര്യ തോട്ടങ്ങളിലും വനപ്രദേശത്തും പരിശോധന നടത്തി. കള്ളുചെത്ത് നടത്തുന്ന ഒരു തോട്ടത്തിലെത്തിയ നായ ഒരു ഷെഡ്ഡിനുചുറ്റും ഓടിയിരുന്നു. ഈ ഭാഗത്തുവെച്ചുതന്നെയാണ് ഫോൺ ഓഫായത് എന്നതിനാൽ ദുരൂഹത വർധിച്ചു. 30-നു രാത്രിയും പോലീസ് നായ വരുന്നതിനുമുമ്പും മഴപെയ്തിരുന്നതിനാൽ നായയെ ഉപയോഗിച്ചുള്ള പരിശോധനയും വിഫലമായി.
പിന്നീട് മണ്ണിനടിയിലുള്ള മൃതശരീരം തിരിച്ചറിയാൻ ശേഷിയുള്ള ബെൽജിയം ഇനം നായയുടെ പരിശോധനയിലും തുമ്പൊന്നും ലഭിച്ചില്ല. ഡ്രോൺ പറത്തിയും വനം വകുപ്പിനൊപ്പം വനത്തിലും സ്വകാര്യതോട്ടങ്ങളിലും തിരച്ചിൽ നടത്തിയും പോലീസ് ശ്രമം തുടർന്നു. കൂടാതെ അഗ്നിരക്ഷാസേന ദിവസങ്ങളോളം ചപ്പക്കാട് മേഖലയിലെ തോട്ടങ്ങളിലെ കൊക്കർണികൾ, കിണറുകൾ എന്നിവയിൽ പാതാളവരണ്ടി ഉൾപ്പെടെയുള്ളവകൊണ്ട് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാണാതായ സാമുവൽ പട്ടികജാതിക്കാരനും മുരുകേശൻ പട്ടികവർഗ വിഭാഗക്കാരനുമാണ്.