തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ഉള്‍പ്പെടുത്തി വാങ്ങിയ 60 ഇലക്ട്രിക് ബസുകള്‍ സിറ്റി സർവീസിനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറും. പുതിയ ബസുകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും ശനിയാഴ്ച വൈകിട്ട്മുഖ്യമന്ത്രി പിണറായി വിജയൻ ചാല ഗവ. മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂള്‍ ഗ്രൗണ്ടിൽ നിർവഹിക്കും. തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗത സൗകര്യങ്ങള്‍ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി 104 കോടി ചെലവിൽ 113 ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്. ഇതിൽ ആദ്യഘട്ടമായി അറുപത് ബസുകളാണ് ശനിയാഴ്ച കൈമാറുന്നത്. ചടങ്ങിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ബസുകള്‍ ഏറ്റുവാങ്ങും. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ഹൈ ടെക് ബസുകളുടെ ഫ്ലാഗ് ഓഫ് ധനവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. ആദ്യ ഇലക്ട്രിക് ബസിന്റെയും ഹൈബ്രിഡ് ബസിന്റെയും താക്കോൽദാനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സർക്കുലർ സർവീസ് ചിഹ്നത്തിന്റെ പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഐ.ടി അധിഷ്ഠിത സേവനങ്ങളുടെ ആപ്പായ മാർഗദർശിയുടെ പ്രകാശനം തിരുവനന്തപുരം എം.പി ശശി തരൂർ നിർവഹിക്കും.





























