തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി ശവമഞ്ചം ഒരുക്കിയ നടപടി പ്രാകൃതമാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഇതിന് പിന്നിൽ പ്രവർത്തിച്ച തെറ്റുകാർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും ഒരു കാരണവശാലും ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ശവമഞ്ചം ചുമന്നുകൊണ്ട് പോയി അവരെ അപമാനിക്കാനും ആക്ഷേപിക്കാനും നടത്തുന്ന ഇത്തരം സമരമുറകളെ ഒരിക്കലും അനുകൂലിക്കാൻ കഴിയില്ല. ഇതൊന്നും ഒരു പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജീവിച്ചിരിക്കുന്ന വൈസ് ചാൻസലറുടെ പേരിൽ ശവമഞ്ചമൊരുക്കുന്നത് ഏത് തരത്തിലുള്ള പ്രാകൃതമായ സമര ആഭാസമാണെന്ന് ചോദിച്ച അദ്ദേഹം, കുറ്റക്കാർക്കെതിരെ ഒരു സംശയവുമില്ലാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച സംസ്‌കൃത സർവകലാശാലാ കാമ്പസിൽ നടന്ന എസ്എഫ്‌ഐ സമരത്തിനിടെയാണ് വിവാദമായ സംഭവമുണ്ടായത്. സർവകലാശാലാ ഗേറ്റിന് താഴെയാണ് വി.സിയുടെ പ്രതീകാത്മക സംസ്‌കാരച്ചടങ്ങുകൾ നടത്തിയത്. അതേസമയം തങ്ങൾ നടത്തിയത് വി.സിയുടെ പ്രതീകാത്മക സംസ്‌കാരച്ചടങ്ങല്ലെന്ന് എസ്.എഫ്.ഐ നേരത്തേ വ്യക്തമാക്കിയിരുന്നു. തിയേറ്ററിലെ പ്രവർത്തനരഹിതമായ സ്‌പോട്ട് ലൈറ്റുകൾ മരിച്ചതായി പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നെന്നും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ആശിഷ് എസ്. ആനന്ദ്, യൂണിറ്റ് സെക്രട്ടറി എ. ശ്യാം എന്നിവർ അറിയിച്ചു.






























