ബെലഗാവി : സ്ത്രീധന ബാക്കി ആവശ്യപ്പെട്ട് ഭർത്താവും ഭർതൃപിതാവും ചേർന്ന് ഗർഭിണിയായ യുവതി കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവിയിൽ ആണ് ദാരുണ സംഭവം ഉണ്ടായത്. ഏഴുമാസം ഗർഭിണിയായ ദീപ മഗദുമ്മ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അഭിഷേകിനെയും ഭർതൃ പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചിക്കോടിയിൽ അലഖന്നൂർ ഗ്രാമത്തിലാണ് ഏഴുമാസം ഗർഭിണിയായ മുപ്പതുകാരി ഭർത്താവിന്റെ കൈകളാൽ കൊല്ലപ്പെട്ടത്. കഴുത്തിൽ കയറിട്ട് മുറുക്കിയായിരുന്നു ക്രൂരമായ കൊലപാതകം.
കൊലയ്ക്ക് ശേഷം ഭാര്യയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ അഭിഷേക് ശ്രമിച്ചെങ്കിലും കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെ ബന്ധുക്കൾ പോലീസിനെ അറിയിക്കുകയായിരുന്നു. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോലീസെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ ദീപയുടെ കൈകളിൽ ഉൾപ്പെടെ ബ്ലേഡ് കൊണ്ട് വരഞ്ഞത് പോലെ നിരവധി മുറിവുകളും കണ്ടെത്തി. സ്ത്രീധന ബാക്കിയായ പണവും സ്വർണവും ആവശ്യപ്പെട്ട് അഭിഷേകും വീട്ടുകാരും ചേർന്ന് ദീപയെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
കൊല്ലപ്പെടുന്ന സമയത്ത് 7മാസം ഗർഭിണിയായിരുന്നു ദീപ. ഇത് പോലും കണക്കിലെടുക്കാതെ ആയിരുന്നു അഭിഷേകും പിതാവും ചേർന്ന് ദീപയെ ക്രൂരമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ദീപയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് അഭിഷേകിനെയും പിതാവിനെയും അറസ്റ്റ് ചെയ്തു. ഹാറുഗേരി പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.






























