കർണാടക : അക്കൗണ്ട് ഹോൾഡറെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന് 5 ലക്ഷം നഷ്ടപരിഹാരം നൽകാൻ കർണാടക സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. പരാതിക്കാരനായ വെങ്കിടേഷ് ബാബു തന്റെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി 2010 ഓഗസ്റ്റ് 27ന് 15,500 ബാങ്കിൽ അടച്ചിരുന്നു. തുടർന്ന് അക്കൗണ്ട് ക്ലോസ് ചെയ്തതായി ബാങ്ക് തന്നെ സ്ഥിരീകരണവും നൽകിയിരുന്നു. എന്നാൽ ഏകദേശം ഏഴ് വർഷങ്ങൾക്ക് ശേഷം 2018ൽ ബാങ്ക് 33,83,173.12 രൂപ ആവശ്യപ്പെട്ട് പരാതിക്കാരന് ഡിമാൻഡ് നോട്ടീസ് നൽകി. പിന്നീട് 2020 ഡിസംബർ 25നും 2022 ജൂൺ 15നും ഉൾപ്പെടെ ഫോൺ കോളുകൾ, വാട്സ്‌ആപ്പ് സന്ദേശങ്ങൾ, നിയമപരമായ നോട്ടീസുകൾ എന്നിവ വഴിയും പണം ആവശ്യപ്പെട്ടത് തുടർന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് ഉപഭോക്താവ് കൺസ്യൂമർ കോടതിയെ സമീപിച്ചു.
ക്രെഡിറ്റ് കാർഡ് കുടിശിക അടച്ചുതീർത്ത് അക്കൗണ്ട് ക്ലോസ് ചെയ്തിട്ടും വർഷങ്ങൾക്കുശേഷം യാതൊരു വ്യക്തമായ വിശദീകരണവും ഇല്ലാതെ 33.83 ലക്ഷം ആവശ്യപ്പെട്ട് ഡിമാൻഡ് നോട്ടീസ് നൽകിയത് അന്യായമായ വ്യാപാര രീതിയാണെന്ന് കമ്മീഷൻ കണ്ടെത്തി. ബാങ്കിന്റെ നടപടികൾ പരാതിക്കാരന്റെ ജീവിതത്തിൽ ഗൗരവമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതായും കമ്മീഷൻ നിരീക്ഷിച്ചു. ബാങ്കിന്റെ നടപടികളുടെ ഫലമായി ഏകദേശം പത്ത് വർഷത്തോളം പരാതിക്കാരന്റെ സിബിൽ സ്‌കോറിന് പ്രതികൂലമായി ബാധിച്ചുവെന്നും തുടർച്ചയായ പണം ആവശ്യപ്പെട്ടുള്ള ഫോൺ കോളുകളും സന്ദേശങ്ങളും മാനസിക പീഡനത്തിനിടയാക്കിയതായും കമ്മീഷൻ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന് ഉണ്ടായ മാനസിക പീഡനവും മാനനഷ്ടവും പരിഗണിച്ച് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് 5,00,000 നഷ്ടപരിഹാരമായി നൽകാനും, വക്കീൽ ഫീസായി 1,00,000യും വ്യവഹാര ചെലവായി 50,000യും നൽകണമെന്നും കർണാടക സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.






























