ന്യൂഡൽഹി/കാഠ്മണ്ഡു : നേപ്പാളിലെ പ്രളയത്തിൽ ഇഷാ ഫൗണ്ടേഷനിൽ നിന്നുള്ള 77 തീർത്ഥാടകരെ കാണാതായതായി സ്ഥിരീകരിച്ച് സദ്‍ഗുരു. കൈലാസ മാനസസരോവർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. പ്രളയസമയത്ത് ഇവർ ഗ്യിരോങ് ഇമിഗ്രേഷൻ ഓഫീസിൽ ആയിരുന്നു. ഇമിഗ്രേഷൻ ഓഫീസിന് മുകളിലേക്ക് പ്രളയജലം പതിക്കുന്നതിന്റെയും നാശം വിതയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു മഹാപ്രളയത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായതെന്നും ഗ്യിരോങ് ടൗണും ഇമിഗ്രേഷൻ കെട്ടിടവും പൂർണ്ണമായും വെള്ളത്തിനടിയിലായതായും സദ്ഗുരു അറിയിച്ചു.
ഇമിഗ്രേഷൻ ഓഫീസിൽ ഉണ്ടായിരുന്നവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഔദ്യോഗികമായി യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. യാത്ര പുറപ്പെട്ട 21 ഗ്രൂപ്പുകളിലായുള്ള 495 പേർ സുരക്ഷിതമായി മടങ്ങിയെത്തിയതായും 743 പേർ ടിബറ്റിലും 148 പേർ നേപ്പാളിലും തുടരുന്നതായും സദ്ഗുരു വ്യക്തമാക്കി. പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ഇഷാ ഫൗണ്ടേഷന്റെ വോളന്റിയർമാരും സഹായ സംഘങ്ങളും തദ്ദേശീയ ഭരണകൂടങ്ങളുമായി ചേർന്ന് സജീവമായി പ്രവർത്തിച്ചുവരികയാണ്. രക്ഷാപ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കുന്നതിനായി സദ്ഗുരു പ്രസ്തുത മേഖലയിൽ എത്തിയിട്ടുണ്ട്.
പ്രയാസകരമായ ഈ ഘട്ടത്തിൽ ദുരന്തബാധിതരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേപ്പാളിലെ റസുവ ജില്ലയിലൂടെ ആഞ്ഞടിച്ച പ്രളയത്തിൽ ഗ്രാമങ്ങളും വീടുകളും പാലങ്ങളും ഒലിച്ചുപോയതായും ഇതുവരെ 95 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും നേപ്പാൾ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം പ്രളയബാധിത പ്രദേശത്ത് നിന്നും കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട 105 ഇന്ത്യൻ കൈലാസ തീർത്ഥാടകരിൽ ഇഷാ ഫൗണ്ടേഷന്റെ ഈ 77 പേരും ഉൾപ്പെടുന്നു. ഈ മേഖലയിൽ വിദേശികളായ 291 പേരും 93 നേപ്പാൾ സ്വദേശികളും ഉൾപ്പെടെ ആകെ 384 യാത്രികരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
































