തിരുവനന്തപുരം : അച്ഛനെയും കുട്ടിയെയും പരസ്യ വിചാരണ നടത്തിയ പോലീസുകാരിക്ക് നല്ല നടപ്പ് പരിശീലനം. രജിതയെ 15 ദിവസത്തേക്കാണ് കൊല്ലത്ത് പരിശീലനത്തിന് അയച്ചത്. മോഷണം ആരോപിച്ച് അച്ഛനെയും മകളെയും വിചാരണ ചെയ്തതിലാണ് നടപടി. തെറ്റ് സംഭവിച്ചിട്ടും രജിത അച്ഛനോടും കുട്ടിയോടും മാപ്പ് പറഞ്ഞില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
രജിത മോശമായി പെരുമാറിയിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാപ്പ് പറയാത്തത് വീഴ്ചയാണെന്നും റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഫോണ്‍ നഷ്ടമായപ്പോള്‍ രജിത ബാഗിലോ വാഹനത്തിലോ പരിശോധിക്കേണ്ടതായിരുന്നു. എന്നാല്‍ പൊതു മധ്യത്തില്‍ പ്രശ്‌നം ഒഴിവാക്കാമായിരുന്നുവെന്ന് ഡിഐജി പറഞ്ഞു. ഡിഐജി സഞ്ചയ് കുമാര്‍ ഗുരുഡാണ് ഉത്തരവിറക്കിയത്.
വെള്ളിയാഴ്ചയാണ് തോന്നയ്ക്കല്‍ സ്വദേശി ജചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളെയും രജിത പരസ്യമായി വിചാരണ ചെയ്തത്. പിങ്ക് പോലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ചെടുത്ത് മകള്‍ക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനില്‍ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു. കുട്ടികളെയും കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്നും രജിത ആരോപിച്ചിരുന്നു. ഫോണ്‍ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാന്‍ തയാറായില്ല.
ഒടുവില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പോലീസ് പിങ്ക് പോലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചപ്പോള്‍ സൈലന്റിലാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ സ്വന്തം ബാഗില്‍ നിന്ന് കിട്ടിയശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്. സംഭവം മൊബൈലില്‍ പകര്‍ത്തിയ ആള്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.