തിരുവനന്തപുരം : ക്ഷേമപെൻഷൻ നൽകാനാവാത്തത് ഇപ്പോൾ കിട്ടേണ്ട 9000 കോടിയുടെ വായ്പ കേന്ദ്രം മുടക്കിയതുകൊണ്ടാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കുടിശ്ശികതീർത്ത് പെൻഷൻ നൽകണമെന്നാണ് ആഗ്രഹം. രണ്ടുമാസത്തേതെങ്കിലും ഉടൻ നൽകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് എല്ലാം നൽകിയെന്നമട്ടിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ നൽകിയ കണക്കുകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.
അടച്ചുതീർത്ത കടത്തിന് പകരം 2000 കോടി കടമെടുക്കാനുള്ള അനുവാദം ഇപ്പോൾ നൽകേണ്ടതാണ്. കേരളം കേന്ദ്രത്തിനെതിരേ കോടതിയെ സമീപിച്ചതിന്റെപേരിൽ അത് നൽകുന്നില്ല. ട്രഷറിയിൽ ഓരോവർഷവും അധികംവരുന്ന പണം കടമായി കണക്കാക്കും. ഇതൊഴികെയാണ് വായ്പയെടുക്കാൻ അനുമതി നൽകുന്നത്.





























