ചിറ്റൂർ: ഭർത്താവിനെ മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ 19കാരിയായ ഭാര്യയും കാമുകനും ഉൾപ്പെടെ നാല് പേരെ ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശിയായ രമേശ് (23) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഹസിനി (19), കാമുകൻ യുഗന്ധർ (20), മറ്റ് രണ്ട് കൂട്ടാളികൾ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. രണ്ട് വർഷം മുൻപാണ് രമേശും ഹസിനിയും വിവാഹിതരായത്. ദമ്പതികൾക്ക് ഒരു പെൺകുഞ്ഞുമുണ്ട്. വിവാഹജീവിതത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ ധാരണ. എന്നാൽ വിവാഹശേഷവും ഹസിനി ബാല്യകാല സുഹൃത്തായ യുഗന്ധറുമായി ബന്ധം തുടർന്നിരുന്നെന്നും ഇരുവരും ചേർന്ന് രമേശിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
അമാവാസി ദിനത്തിൽ ഗുടുപള്ളി മണ്ഡലത്തിലെ മല്ലപ്പകൊണ്ട കുന്നിലെ ശ്രീ മല്ലേശ്വരസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് പോകാൻ ഹസിനി ഭർത്താവിനെ നിർബന്ധിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മകളെയും കൂട്ടി ബൈക്കിൽ യാത്രതിരിച്ചപ്പോൾ ഹസിനി തന്റെ ലൈവ് ലൊക്കേഷൻ യുഗന്ധറുമായി പങ്കുവെച്ചിരുന്നുവെന്നും പോലീസ് പറയുന്നു.






























