തിരുവനന്തപുരം: പോലീസ് യൂണിഫോം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരം എസ്എപി ക്യാമ്പിൽ നടന്ന സംഭവത്തിൽ കെഎപി ബറ്റാലിയനിലെ ഉദ്യോഗസ്ഥനായ ശംഭു ആർ. കൃഷ്ണനെതിരെയാണ് പേരൂർക്കട പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോമിനായി പിരിച്ചെടുത്ത ഏഴ് ലക്ഷം രൂപയാണ് ഇയാൾ അപഹരിച്ചത്.തിരുവനന്തപുരത്തെ എസ്എപി ക്യാമ്പിൽ പോലീസ് ട്രെയിനികൾക്കായി നടക്കുന്ന പരിശീലനത്തിന്റെ ഭാഗമായാണ് യൂണിഫോം വാങ്ങാൻ തീരുമാനിച്ചത്. ഇതിനായി രൂപീകരിച്ച യൂണിഫോം പർച്ചേസിങ് കമ്മിറ്റിയിലെ അംഗമായിരുന്നു പ്രതിയായ ശംഭു.
ഈ ചുമതലയുടെ മറവിലാണ് ഇയാൾ ട്രെയിനികളിൽ നിന്നും യൂണിഫോമിനായി പണം പിരിച്ചത്. എന്നാൽ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയിട്ടും യൂണിഫോം വാങ്ങാനുള്ള ഓർഡർ നൽകുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. യൂണിഫോം ലഭിക്കാൻ വൈകിയതോടെ പണം നൽകിയവർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.ഏഴു ലക്ഷം രൂപയാണ് ഇയാൾ യൂണിഫോമിന്റെ പേരിൽ പിരിച്ചെടുത്തിരുന്നത്.
എന്നാൽ ഇതിൽ ഒരു രൂപ പോലും യൂണിഫോം വാങ്ങുന്നതിനായി കമ്പനികൾക്ക് കൈമാറിയിരുന്നില്ല. തട്ടിയെടുത്ത പണം പൂർണമായും ഓൺലൈൻ ഗെയിം കളിച്ചാണ് ശംഭു നഷ്ടപ്പെടുത്തിയത് എന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. പണം തിരികെ ലഭിക്കില്ലെന്നും ഓർഡർ നൽകിയിട്ടില്ലെന്നും ഉറപ്പായതോടെ തട്ടിപ്പിനിരയായ പോലീസുകാർ തന്നെ പരാതി നൽകാൻ തയ്യാറാവുകയായിരുന്നു.































