തെന്മല: ചന്ദനം മുറിച്ചുകടത്തിയ മോഷ്ടാക്കൾ ചന്ദനക്കാട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും അടിച്ചുമാറ്റിയതായി റിപ്പോർട്ടുകൾ. ആര്യങ്കാവ് കടമാൻപാറ ചന്ദനക്കാട്ടിലാണ് സംഭവം. കഴിഞ്ഞദിവസം ചന്ദനക്കാട്ടിലെ വാച്ചർമാർ നടത്തിയ അന്വേഷണത്തിലാണ് മരം മുറിച്ചുകടത്തിയതു കണ്ടെത്തിയത്. മരത്തിന്റെ ചുവടിനോടു ചേർന്ന ഭാഗമാണ് കടത്തിയത്. ചന്ദനക്കാട്ടിലെ മോഷണം തടയാൻ സമീപത്തു സ്ഥാപിച്ചിരുന്ന ക്യാമറയാണ് നഷ്ടമായത്. മനുഷ്യരോ മൃഗങ്ങളോ ക്യാമറയ്ക്കു മുന്നിലൂടെ പോകുമ്പോൾ ഫ്ലാഷ് അടിച്ച് ചിത്രം ക്യാമറയിലെ മെമ്മറി കാർഡിൽ സേവ് ചെയ്യും. ക്യാമറ മരങ്ങളിൽത്തന്നെ ചങ്ങലയിട്ട് ബന്ധിക്കുകയും പ്രത്യേക ബെൽറ്റുകൊണ്ട് ഉറപ്പിക്കുകയും ചെയ്തിരുന്നു. മരത്തിനോടു ചേർന്ന ഭാഗത്തെ ഈ ബെൽറ്റ് മൂർച്ചയുള്ള ആയുധംകൊണ്ട് മുറിച്ചുമാറ്റിയാണ് ക്യാമറ കവർന്നത്. ചന്ദനമരം മുറിച്ചപ്പോൾ തങ്ങളുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതു മനസ്സിലാക്കിയാണ് മോഷ്ടാക്കൾ ക്യാമറയും കൊണ്ടുപോയത്. കടമാൻപാറ വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.