പാലക്കാട് : പാലക്കാട് ജില്ലയിൽ ഈ വർഷത്തെ ആദ്യ ഡെങ്കിപ്പനി മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അട്ടപ്പാടി മേഖലയിലെ അസാധാരണമായ ഡെങ്കിപ്പനി വ്യാപനം ആരോഗ്യവകുപ്പിന് കനത്ത ആശങ്കയാകുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ മാത്രം അട്ടപ്പാടിയിൽ 24 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതാണ് ഉന്നത ആരോഗ്യ അധികൃതരെ അടിയന്തര ജാഗ്രതയിലാക്കിയത്. ഏകദേശം 60,000 ജനസംഖ്യയുള്ള ഈ മലയോര ആദിവാസി മേഖലയിൽ ഇത്രയും വലിയ തോതിലുള്ള ഡെങ്കിപ്പനി പടർന്നുപിടിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
മുൻ വർഷങ്ങളിൽ അട്ടപ്പാടി മേഖലയിൽ ഡെങ്കിപ്പനി ബാധിക്കുന്നത് വളരെ വിരളമായിരുന്നു. എന്നാൽ ഇത്തവണ മേഖലയിലുണ്ടായ അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് കടുത്ത രോഗവ്യാപനത്തിന് പെട്ടെന്ന് വഴിവെച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കൊടുംവേനൽച്ചൂടിന് പിന്നാലെയുണ്ടായ ഇടവിട്ട ശക്തമായ മഴ കൊതുകുകളുടെ പ്രജനനത്തിന് അങ്ങേയറ്റം അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ചില ആദിവാസി ഊരുകളിൽ കുടിവെള്ളത്തിനായി സ്ഥാപിച്ചിട്ടുള്ള മൂടിവെക്കാത്ത ജലസംഭരണികളും രോഗവ്യാപനത്തിന് പ്രധാന കാരണമായിട്ടുണ്ടാകാമെന്നാണ് നിഗമനം.





























