ആലപ്പുഴ : പുരവഞ്ചിയിൽനിന്നു വീണ് സ്പാ ജീവനക്കാരിയായ യുവതി മരിച്ചു. തമിഴ്നാട് െവള്ളൂർ സ്വദേശിനി ശരണ്യാ രാധാകൃഷ്ണനാ(34)ണു മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50-ന് പുന്നമട സ്റ്റാർട്ടിങ് പോയിന്റിലായിരുന്നു സംഭവം. തമിഴ്നാട്ടുകാരായ അഞ്ചുപേർക്കൊപ്പമാണ് ശരണ്യയും അസംസ്വദേശിനിയും പുരവഞ്ചി യാത്രയ്ക്കെത്തിയത്. യുവതികൾ പുന്നമടയിലെ സ്പാ ജീവനക്കാരികളാണ്. യുവാക്കൾ വിനോദസഞ്ചാരത്തിനെത്തിയവരും. ആലപ്പുഴയിലെ ഏജന്റു വഴിയാണ് യുവാക്കൾ യുവതികളെ പരിചയപ്പെട്ടത്. ഏജന്റ് പുരവഞ്ചിയും ഏർപ്പാടാക്കി. ചൊവ്വാഴ്ച വൈകീട്ട് ഇവർ പുരവഞ്ചിയിലെത്തി. യുവതികൾ സ്പാ ജീവനക്കാരികളാണെന്നത് പുരവഞ്ചിക്കാർക്കറിയില്ലായിരുന്നു. രാത്രിയിൽ ഇവർ മദ്യപിച്ചെന്നും അത് അമിതമായിപ്പോയെന്നും പോലീസ് പറഞ്ഞു.
ഈ പുരവഞ്ചിയിൽനിന്ന് മറ്റൊന്നിലൂടെ കരയിലേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി കായലിൽ വീണത്. അതുകണ്ട പുരവഞ്ചി ജീവനക്കാർ കായലിലേക്കു ചാടിയെങ്കിലും രക്ഷിക്കാനായില്ല. ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. സംഭവമറിഞ്ഞ് നോർത്ത് പോലീസും അഗ്നിരക്ഷാസേനയുമെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെമുതൽ നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് ഒന്നോടെയാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിലാണ്. യുവതിയുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അവർ വ്യാഴാഴ്ച എത്തും. അതിനുശേഷമാകും പോസ്റ്റ്മോർട്ടം. പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസ് പറഞ്ഞത്. യുവതി കാൽ തെന്നി വീഴുന്നതായി നിരീക്ഷണക്യാമറ ദൃശ്യത്തിലുണ്ട്. യുവാക്കളെ വിശദമായി ചോദ്യംചെയ്തു. പോസ്റ്റ്മോർട്ടം കഴിയുന്നതുവരെ ആലപ്പുഴ വിട്ടുപോകരുതെന്ന് ഇവരോടു നിർദേശിച്ചിട്ടുണ്ട്.





























