കൊച്ചി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം അഴിമതി ആരോപണത്തിൽ ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. ഈ ഘട്ടത്തിൽ നടത്തിയ പരിശോധനകളിൽ അഴിമതി നടന്നതിനോ ക്രമക്കേടുകൾ ഉണ്ടായതിനോ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി വിജിലൻസ് ഡിവൈഎസ്പി തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേവലം പ്രാഥമിക നടപടിക്രമങ്ങളും കരാർ ഒപ്പിടലും മാത്രമേ പദ്ധതിയിൽ നടന്നിട്ടുള്ളൂവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മുട്ടം സ്വദേശിയായ പ്രാദേശിക കോൺഗ്രസ് നേതാവ് ബേബി ജോസ് മണ്ടാനമാണ് മലങ്കര ടൂറിസം പ്രോജക്ടുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പിൽ 112 കോടി രൂപയുടെ അഴിമതി നടന്നതായി പരാതി നൽകിയത്.
ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏതാണ്ട് 300 ഓളം ഏക്കർ ഭൂമി 30 വർഷത്തേക്ക് വളരെ തുച്ഛമായ വിഹിതത്തിന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിൽ വലിയ അഴിമതിയുണ്ടെന്നായിരുന്നു പ്രധാന ആരോപണം. കൂടാതെ ജലവിഭവ വകുപ്പിന് കീഴിലുള്ള മറ്റ് പല ഇറിഗേഷൻ പദ്ധതികളും ഇതേ കമ്പനി തന്നെയാണ് ഏറ്റെടുത്തതെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഒരു മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. പരാതിക്കാരൻ, ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ, കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനി അധികൃതർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചുമാണ് അന്വേഷണ സംഘം റിപ്പോർട്ട് തയ്യാറാക്കിയത്. പരിശോധനയിൽ പ്രാഥമികമായ കരാർ ഒപ്പിടൽ അല്ലാതെ, പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിലേക്ക് കമ്പനി പണമടയ്ക്കുവാനോ മറ്റ് നിർമാണ നടപടികളുമായി മുന്നോട്ട് പോകുവാനോ തയ്യാറായിരുന്നില്ല എന്ന് വ്യക്തമായി. സാമ്പത്തിക ഇടപാടുകളോ മറ്റ് അഴിമതികളോ നടക്കാത്തതിനാൽ റോഷിയെ പ്രതികൂലമായി ബാധിക്കുന്ന തെളിവുകളൊന്നും ഈ ഘട്ടത്തിൽ കണ്ടെത്താനായില്ല.





























