കൊച്ചി: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ ആഞ്ഞടിച്ച് ലത്തീൻ സഭ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ യൂജിൻ എച്ച് പെരേര. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്നും തുടക്കത്തിൽ ഇടപെട്ടിരുന്നെങ്കിൽ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാമായിരുന്നുവെന്നും യൂജിൻ എച്ച് പെരേര പറഞ്ഞു. കടലിനെ അറിയാവുന്നവർ മന്ത്രിമാരായിട്ടില്ല. പ്രതിസന്ധി ഉണ്ടായപ്പോൾ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും എവിടെയും കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധിഘട്ടത്തിൽ രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. മുഖ്യമന്ത്രിയുടെ പ്രതികരണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അത് മനസ്സാക്ഷിയെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
മത്സ്യത്തൊഴിലാളികളുടെ മുൻ പ്രതിഷേധങ്ങൾ മുഖ്യമന്ത്രിക്ക് ഓർമയുണ്ടാകണമെന്നും യൂജിൻ പേരേര പറഞ്ഞു. കഴിഞ്ഞ ആഴ്ച ഉണ്ടായ പ്രകൃതി ദുരന്തത്തിൽ നാലു മത്സ്യത്തൊഴിലാളികൾ മരിക്കുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തിരുന്നു. കൊല്ലം നീണ്ടകരയിൽ യു രാജീവൻ (74), കടുവങ്കൽ രാധാകൃഷ്ണൻ (46) എന്നിവരും വിഴിഞ്ഞത്ത് ആൻ്റണി (61) യും മുതലപ്പൊഴിയിൽ ഫ്രീമോനും (26) ആണ് മരിച്ചത്. നീണ്ടകരയിലെ ഗൗതം കൃഷ്ണ (26), പുല്ലുവിള സ്വദേശി ജോൺ (54) അഞ്ചു തെങ്ങ് സ്വദേശി ഷിജിൻ (32) എന്നിവരെ ഇതു വരെ കണ്ടുകിട്ടിയിട്ടില്ല.



























