കൊച്ചി : കൊച്ചി മെട്രോയിൽ യാത്രചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മലപ്പുറം തിരൂർ സ്വദേശിക്ക് ഡോക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ അനസ്തീസിയോളജിസ്റ്റും ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റുമായ ഡോ. സബാഹ ഷബ്‌നമാണ് പ്രഥമശുശ്രൂഷ നൽകി 60-കാരനെ രക്ഷിച്ചത്. 20-ന് രാവിലെയാണ് സംഭവം. സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് അമ്മയെ കോഴിക്കോട്ടേക്ക് യാത്രയയച്ച ശേഷം പത്തടിപ്പാലത്തുള്ള ഫ്ലാറ്റിലേക്ക് മടങ്ങാൻ സൗത്ത് മെട്രോ സ്റ്റേഷനിൽനിന്ന് യാത്ര തിരിക്കുകയായിരുന്നു ഡോക്ടർ. മെട്രോ ട്രെയിൻ മഹാരാജാസ് കോളേജ് സ്റ്റേഷന് സമീപമെത്തിയപ്പോൾ ട്രെയിനിൽ ആളുകൾ കൂടി നിൽക്കുന്നതുകണ്ട് ഡോക്ടർ അവിടേക്ക് ചെല്ലുകയായിരുന്നു.
ഒറ്റയ്ക്ക് യാത്രചെയ്യുകയായിരുന്നയാൾ പെട്ടെന്ന് കുഴഞ്ഞുവീണതായിരുന്നു. ഡോ. സബാഹ ഷബ്‌നം ഉടൻ അദ്ദേഹത്തിന്റെ നാഡിമിടിപ്പ് പരിശോധിക്കുകയും ഹൃദയാഘാതമാണെന്ന് മനസ്സിലാക്കിയതോടെ സി.പി.ആർ. നൽകുകയും ചെയ്തു. വൈകാതെ ബോധംതിരിച്ചുകിട്ടിയ ഇദ്ദേഹത്തെ പിന്നീട് മെട്രോ ടീം എത്തി ആശുപത്രിയിലേക്ക് മാറ്റി. കുഴഞ്ഞുവീണുള്ള മരണം പതിവായ ഈ കാലത്ത് ജനങ്ങൾക്കിടയിൽ സി.പി.ആറിനെക്കുറിച്ച് വ്യക്തമായ അവബോധം നൽകണമെന്ന് ഡോക്ടർ പറഞ്ഞു. അറിയുന്നവർപോലും സി.പി.ആർ. നൽകാനാവാതെ സ്തംഭിച്ചുനിൽക്കുന്നത് കണ്ടിട്ടുണ്ട്. രക്തയോട്ടം പുനഃസ്ഥാപിക്കാൻ സി.പി.ആർ. അത്യാവശ്യമാണ്- ഡോ. സബാഹ ഷബ്‌നം പറഞ്ഞു.
യാത്രക്കാരന്റെ ജീവൻ രക്ഷിച്ച ഡോ. സബാഹ ഷബ്‌നത്തെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിൽ മെട്രോ ആസ്ഥാനത്ത് ആദരിച്ചു. ഇന്ദിരാഗാന്ധി ആശുപത്രിയിൽ കൂടിയ ബോർഡ് യോഗത്തിൽ പ്രസിഡന്റ് എം.ഒ. ജോൺ, സെക്രട്ടറി അജയ് തറയിൽ എന്നിവരും ഡോ. സബാഹയെ ആദരിച്ചു. സോഫ്റ്റ്‌വേർ എൻജിനിയറായ മുഹമ്മദ് ഇർഷാദാണ് ഡോ. സബാഹയുടെ ഭർത്താവ്. കളമശ്ശേരി സെയ്ന്റ് പോൾസ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥിനികളായ സഹാ യശൽ, ഇൻഷാ മറിയം എന്നിവരാണ് മക്കൾ.
































