തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിപ്പതാകയും അനുബന്ധ സാമഗ്രികളും നിർമിച്ചതിന് ബിജെപി സംസ്ഥാന സെക്രട്ടറി 31 ലക്ഷം രൂപ കമ്മിഷൻ വാങ്ങിയെന്ന പുതിയ ശബ്ദരേഖ പുറത്ത്. കരാറിന്റെ ഇടനിലക്കാരനാണ് കമ്മിഷൻ നൽകിയതിന്റെ കാര്യങ്ങൾ വിശദീകരിക്കുന്നത്. ആകെ 1.62 കോടി രൂപയ്ക്കായിരുന്നു കരാർ. ഈ തുക മുഴുവൻ തരുമ്പോൾ സെക്രട്ടറിക്ക് കമ്മിഷനായി 31 ലക്ഷം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനമെന്നു ശബ്ദരേഖയിൽ പറയുന്നു. എന്നാൽ 4.65 ലക്ഷം രൂപ കരാറുകാരനു നൽകാനിരിക്കെ, സെക്രട്ടറി മുഴുവൻ കമ്മിഷൻ തുകയും കൈപ്പറ്റി. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഈ തുക തരാമെന്നായിരുന്നു സെക്രട്ടറിയുടെ ഉറപ്പ്.
ഇപ്പോൾ വിളിച്ചാൽ ആരും ഫോൺ എടുക്കുന്നില്ല. തന്റെ ഉറപ്പിലാണ് കമ്പനി 31 ലക്ഷം രൂപ സെക്രട്ടറിക്കു നൽകിയത്. എത്രയും പെട്ടെന്ന് ബാക്കി തുക നൽകണം. താൻ ഇപ്പോൾ കമ്പനിയിൽ മറുപടി പറയാൻ പറ്റാതെ നിൽക്കുകയാണെന്നും പ്രചാരണസമിതിയിൽ ഉണ്ടായിരുന്ന മറ്റൊരു നേതാവുമായുള്ള സംഭാഷണത്തിൽ ഇടനിലക്കാരൻ പറയുന്നുണ്ട്. ഇതുവരെ പുറത്തുവന്ന ആരോപണങ്ങൾ അനുസരിച്ച് ബിജെപിക്കുള്ളിൽ നടന്നത് 12 കോടിയുടെ തട്ടിപ്പെന്നാണ് നിഗമനം.





























