കൊച്ചി: കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പരിശോധനക്കിടെ മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവർ പിടിയിലായി. എറണാകുളം ഗാന്ധിനഗർ ഉദയ കോളനിയിൽ (ഹൗസ് നമ്പർ 8) താമസിക്കുന്ന അഖിൽ (32) ആണ് കടവന്ത്ര പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്ന് 4.433 ഗ്രാം എംഡിഎംഎ-യും 2.898 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു, അഖിൽ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. കടവന്ത്ര, സെൻട്രൽ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് കടത്ത്, ആയുധ നിയമം, പൊതുജനങ്ങളെ ശല്യം ചെയ്‌തതിനുമുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് അറിയിച്ചു. അവധി ദിവസങ്ങളിലും മറ്റും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഫ്ലാറ്റുകൾ, ഇടറോഡുകൾ എന്നിവ കേന്ദ്രീകരിച്ച് യാത്രക്കാർക്കും ഫ്ലാറ്റുകളിലെ യുവതീയുവാക്കൾക്കും മയക്കുമരുന്ന് എത്തിച്ചു നൽകുകയായിരുന്നു ഇയാളുടെ രീതി. ഓട്ടോറിക്ഷാ ഡ്രൈവർ എന്ന വ്യാജേനയാണ് പ്രതി എറണാകുളം ജില്ലയിലുടനീളം തടസ്സമില്ലാതെ ലഹരിമരുന്ന് വിതരണം നടത്തിയിരുന്നത്.
കടവന്ത്ര ഭാഗങ്ങളിൽ വ്യാപകമായി ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. കടവന്ത്ര പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു ആറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പ്രവീൺ കെ.ആർ, അതുൽ രാജ്, എ.എസ്.ഐ സജിത്ത് സോമൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷിബു, ജീവൻ, രതീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.





























